കുവൈത്ത് സിറ്റി: തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരങ്ങളും കണക്കുകളും സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ. രാജ്യത്ത് ആയിരത്തിലധികം വ്യക്തികളെ അറസ്റ്റ് ചെയ്തതായി ഇയാൾ വീഡിയോയിൽ അവകാശപ്പെട്ടിരുന്നു.
ഈ ആരോപണം അടിസ്ഥാനരഹിതമാണെന്നും പൊതുജനാഭിപ്രായം തെറ്റിദ്ധരിപ്പിക്കാനും ആശയക്കുഴപ്പം സൃഷ്ടിക്കാനും ലക്ഷ്യമിട്ടുള്ളതാണെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ഇറാനോട് അനുഭാവം പുലർത്തുന്ന വ്യക്തികൾക്ക് പൊതുമാപ്പ് നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പിടിയിലായ ആൾ പ്രസ്താവനകളും നടത്തിയിരുന്നു. പ്രതിക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചു തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
വിവരങ്ങൾ പരിശോധിച്ചുറപ്പിക്കേണ്ടതിന്റെയും ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കേണ്ടതിന്റെയും പ്രാധാന്യം ആഭ്യന്തര മന്ത്രാലയം ഉണർത്തി.
പൊതുജനങ്ങളുടെ ആത്മവിശ്വാസത്തെയും സാമൂഹിക സ്ഥിരതയെയും തകർക്കുന്ന കിംവദന്തികളോ തെറ്റായ വാർത്തകളോ പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും സമൂഹത്തിന്റെ സുരക്ഷയും സ്ഥിരതയും തകർക്കാൻ ശ്രമിക്കുന്നവർക്കുമെതിരെ കർശന നടപടിയെടുക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പു നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.