ജി.സി.സി അംബാസഡർമാർ യു.എസ് പ്രതിനിധികളുമായി കൂടികാഴ്ചയിൽ
കുവൈത്ത് സിറ്റി: യു.എസിലെ ജി.സി.സി രാജ്യങ്ങളിലെ അംബാസഡർമാർ യു.എസ് അണ്ടർസെക്രട്ടറി ഓഫ് ഡിഫൻസ് ഫോർ പോളിസി എൽബ്രിഡ്ജ് കോൾബിയുമായി കൂടിക്കാഴ്ച നടത്തി. മേഖലയിലെ പ്രാദേശിക സുരക്ഷാ സംഭവവികാസങ്ങൾ കൂടികാഴ്ചയിൽ ചർച്ച ചെയ്തു. പെന്റഗണിൽ നടന്ന യോഗത്തിൽ മിഡിൽ ഈസ്റ്റിനായുള്ള പ്രതിരോധ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി മൈക്ക് ഡിമിനോയും, യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ നിയർ ഈസ്റ്റേൺ അഫയേഴ്‌സ് ബ്യൂറോയിലെ മുതിർന്ന ഉപദേഷ്ടാവ് റോബർട്ട് പല്ലാഡിനോയും പങ്കെടുത്തതായി യു.എസിലെ കുവൈത്ത് അംബാസഡർ ശൈഖ അൽ സൈൻ അസ്സബാഹ് പറഞ്ഞു.
ജി.സി.സി രാജ്യങ്ങളും യു.എസും തമ്മിലുള്ള ദീർഘകാല തന്ത്രപരമായ പങ്കാളിത്തത്തെ അടിസ്ഥാനമാക്കിയുള്ള തുടർച്ചയായ ഏകോപനത്തിന്റെ ഭാഗമാണ് യോഗം. വർധിധിച്ചുവരുന്ന സുരക്ഷാ വെല്ലുവിളികളെ നേരിടുന്നതിനും വ്യോമ, സമുദ്ര നാവിഗേഷൻ സുരക്ഷ ഉൾപ്പെടെയുള്ള പ്രാദേശിക സ്ഥിരത ഉറപ്പാക്കുന്നതിനും സംയുക്ത ഏകോപനം വർധിപ്പിക്കേണ്ടതിന്റെ പ്രാധാന്യം അംബാസഡർമാർ ഊന്നിപ്പറഞ്ഞു.
ഗൾഫ് രാജ്യങ്ങളെയും ജോർഡനെയും ലക്ഷ്യമിട്ടുള്ള തുടർച്ചയായ ഇറാൻ ആക്രമണങ്ങളിൽ നിന്ന് മേഖലയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും അവർ അടിവരയിട്ടു. അന്താരാഷ്ട്ര മാനദണ്ഡങ്ങളും പരമാധികാരവും ലംഘിച്ച് സാധാരണക്കാരെയും അടിസ്ഥാന സൗകര്യങ്ങളെയും സുപ്രധാന സൗകര്യങ്ങളെയും മന:പൂർവ്വം ആക്രമിച്ചതായും വ്യക്തമാക്കി. ജി.സി.സി രാജ്യങ്ങളുടെ സുരക്ഷ അവിഭാജ്യമാണെന്നും അത് ഗൾഫ് സഹകരണത്തിന്റെ അടിസ്ഥാന തത്വമാണെന്നും ചൂണ്ടികാട്ടി.
ആക്രമണങ്ങളെ ചെറുക്കുന്നതിനായി പ്രതിരോധ സംവിധാനങ്ങൾ പ്രവർത്തിപ്പിക്കുന്നതിൽ ജി.സി.സി രാജ്യങ്ങളുമായുള്ള യു.എസ് പങ്കാളിത്തത്തിന്റെ പ്രാധാന്യം കോൾബി സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.