കുവൈത്തിൽ എട്ട് മാസത്തെ ആശുപത്രിവാസം; ഒടുവിൽ മിനി പുഷ്പറാണി നാട്ടിലെത്തി
കുവൈത്ത് സിറ്റി: കുവൈത്തിൽ ഗാർഹിക തൊഴിലാളിയായി ജോലി ചെയ്യുന്നതിനിടെ വീട്ടിൽ നിന്ന് വീണ് കാലുകൾക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ മിനി പുഷ്പറാണിക്ക് ഇനി സ്വന്തം വീടിന്റെ തണൽ. അപകടത്തെ തുടർന്ന് എട്ട് മാസമായി ഫർവാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു തിരുവനന്തപുരം വിഴിഞ്ഞം സ്വദേശിനിയായ മിനി പുഷ്പറാണി.
കുവൈത്തിലെ ദീർഘനാളത്തെ ആശുപത്രി വാസവും, തുടർചികിത്സയുടെ ആവശ്യകതയും പരിഗണിച്ച് നാട്ടിലേക്ക് മടങ്ങാൻ മിനി താൽപര്യം പ്രകടിപ്പിച്ചിരുന്നു. തുടർന്ന് വിഷയത്തിൽ ഒ.ഐ.സി.സി കെയർ ടീം ഇടപെടുകയും സഹായവുമായി രംഗത്തെത്തുകയുമായിരുന്നു. ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് ആവശ്യമായ യാത്രാരേഖകളും നിയമപരമായ നടപടിക്രമങ്ങളും പൂർത്തിയാക്കുകയും വിമാനയാത്രക്ക് ആവശ്യമായ സൗകര്യങ്ങളും കെയർ ടീം ഒരുക്കി.
ഇതോടെയാണ് മിനി പുഷ്പറാണിക്ക് നാട്ടിലേക്ക് തിരിക്കാനുള്ള സൗകര്യം ഒരുങ്ങിയത്. തുടർന്ന് മിനി പുഷ്പറാണി ജസീറ എയർവേയ്സ് വിമാനത്തിൽ കഴിഞ്ഞ ദിവസം നാട്ടിലേക്ക് യാത്ര തിരിച്ചു. നാട്ടിൽ എത്തിയ മിനിക്ക് വീട്ടിലെത്തുന്നതിനായി നോർക്ക റൂട്ട്സ് മുഖേന സൗജന്യ ആംബുലൻസ് സേവനവും ഒരുക്കി.
പ്രവാസികൾ അപകടങ്ങളിലും രോഗത്തിലും മറ്റ് അടിയന്തര സാഹചര്യങ്ങളിലും അകപ്പെടുമ്പോൾ സഹായങ്ങൾ ലഭ്യമാക്കുന്നതിനായി പ്രവർത്തിക്കുന്ന ഒ.ഐ.സി.സി കുവൈത്തിന്റെ സേവന വിഭാഗമാണ് ഒ.ഐ.സി.സി കെയർ ടീം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.