കുവൈത്ത് സെന്റ് ഗ്രിഗോറിയോസ് മഹാഇടവകയുടെ പെസഹ പ്പെരുന്നാളിന് യൂഹാനോൻ മാർ പോളികാർപ്പസ് മെത്രാപ്പോലീത്ത നേതൃത്വം നൽകുന്നു
കുവൈത്ത് സിറ്റി: ക്രിസ്തുവിന്റെ അന്ത്യഅത്താഴ വിരുന്നിന്റെ ഓർമ പുതുക്കി കുവൈത്തിലെ ക്രൈസ്തവ വിശ്വാസികൾ പെസഹ വ്യാഴം ആചരിച്ചു. ദേവാലയങ്ങളിൽ പ്രത്യേക ശുശ്രൂഷകളും പെസഹ അപ്പം വിതരണവും നടന്നു. സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവക പെസഹ പെരുന്നാൾ ആചരിച്ചു. കുവൈത്ത് മഹാ ഇടവകയുടെ ദേവാലയങ്ങളിൽ നടന്ന ശുശ്രൂഷകൾക്ക് മലങ്കരസഭയുടെ അങ്കമാലി ഭദ്രാസനാധിപൻ യൂഹാനോൻ മാർ പോളികാർപ്പസ് മെത്രാപ്പോലീത്ത, ഇടവക വികാരി ഫാ.ഡോ. ബിജു ജോർജ് പാറയ്ക്കൽ, സഹവികാരി ഫാ.ലിജു കെ.പൊന്നച്ചൻ, ഫാ.ഗീവർഗീസ് ജോൺ, ഫാ. റിനിൽ പീറ്റർ എന്നിവർ നേതൃത്വം നൽകി. ഇടവകാംഗങ്ങളുടെ ഭവനങ്ങളിൽ തയാറാക്കിയ പെസഹ അപ്പം വിതരണവും നടന്നു.
കുവൈത്ത് സിറ്റി മാർത്തോമ്മ ഇടവകയുടെ പെസഹദിന കുർബാനശുശ്രൂഷ
വ്യാഴാഴ്ച്ച വൈകീട്ട് സാൽമിയ സെന്റ് മേരീസ് ചാപ്പലിൽ യൂഹാനോൻ മാർ പോളികാർപ്പസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ കാൽകഴുകൽ ശുശ്രൂഷയും നടന്നു. കുവൈത്ത് സെന്റ് പീറ്റേഴ്സ് ക്നാനായ ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന പെസഹ ശുശ്രൂഷകൾക്ക് ഫാ. സിജിൽ ജോസ് വിലങ്ങാൻപാറ നേതൃത്വം നൽകി. നാഷനൽ ഇവാഞ്ചലിക്കൽ ചർച്ച് കോമ്പൗണ്ടിൽ നടന്ന കുർബാനയിലും ശുശ്രൂഷകളിലും കുവൈത്തിന്റെ പലഭാഗങ്ങളിൽനിന്നുള്ള നിരവധി ആളുകൾ പങ്കെടുത്തു. കുവൈത്ത് സിറ്റി മാർത്തോമ്മ ഇടവകയുടെ പെസഹ ദിന കുർബാനശുശ്രൂഷ അബ്ബാസിയ ആസ്പെയർ ഓഡിറ്റോറിയത്തിൽ നടന്നു.
കുവൈത്ത് സെന്റ് പീറ്റേഴ്സ് ക്നാനായ ദേവാലയം പെസഹ ശുശ്രൂഷകൾക്ക് ഫാ. സിജിൽ ജോസ് വിലങ്ങാൻപാറ നേതൃത്വം നൽകുന്നു
ശുശ്രൂഷകൾക്ക് വികാരി. ഫാ.എ.ടി. സഖറിയ, മാർത്തോമ്മ സുവിശേഷക പ്രസംഗസംഘം സഞ്ചാര സെക്രട്ടറി ഫാ.ജിജി വർഗീസ് എന്നിവർ നേതൃത്വം നൽകി. കുവൈത്ത് നാഷനൽ ഇവാഞ്ചലിക്കൽ ചർച്ചിൽ കാൽ കഴുകൽ ശുശ്രൂഷക്ക് തൃശൂർ ഭദ്രാസനാധിപൻ ഡോ.കുര്യാക്കോസ് മോർ ക്ലിമ്മീസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിച്ചു. ഇടവക വികാരി ഫാ.സ്റ്റീഫൻ നടുവക്കാട്ട്, ഫാ.എബ്രഹാം ഷാജി, ഫാ.സിജിൽ ജോസ്, ഫാ.സി.പി. സാമുവൽ എന്നിവർ സഹ കാർമികത്വം വഹിച്ചു. വിശുദ്ധ വാരാചരണത്തിലെ അഞ്ചാം ദിവസമാണ് പെസഹ വ്യാഴം. പെസഹ വ്യാഴത്തിലെ അവസാന അത്താഴ കുർബാന, കുരിശുമരണ ദിനമായ ദുഃഖവെള്ളി, ഉയിർത്തെഴുന്നേൽപിന്റെ ഓർമ പുതുക്കുന്ന ഈസ്റ്റർ ദിവസങ്ങളിൽ വിശ്വാസികൾ യേശുവിന്റെ കഷ്ടാനുഭവവും മരണവും ഉയിർത്തെഴുന്നേൽപ്പും സ്മരിക്കും.
കുവൈത്ത് നാഷനൽ ഇവാഞ്ചലിക്കൽ ചർച്ചിൽ നടന്ന കാൽ കഴുകൽ ശുശ്രൂഷ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.