വീടിനു തൊട്ടടുത്തുള്ള തിരുവല്ല കിഴക്കൻമുത്തൂർ എം.ടി.എൽ.പി സ്കൂളിൽ കന്നിവോട്ട് ചെയ്ത കാലം ഇന്നും ഓർക്കുന്നു. അന്ന് രാഷ്ട്രീയം എനിക്കു പിറകെ തന്നെയുണ്ട്. രാഷ്ട്രീയ പ്രവർത്തനവും ചിന്താഗതിയും എന്നും കൂട്ടായപ്രവർത്തനത്തിന്റെയും സഹായ മനസ്സിന്റെയും പ്രതിഫലനമായാണ് കണക്കാക്കുന്നത്. 18 തികഞ്ഞതിന് പിറകെ ചെറുതായി രാഷ്ട്രീയ പ്രവർത്തനങ്ങളോടു താൽപര്യം തോന്നിത്തുടങ്ങിയിരുന്നു. വോട്ടു സമയത്ത് തെരഞ്ഞെടുപ്പിന്റെ അനൗൺസ്മെന്റും സ്ലിപ് കൊടുക്കാൻ വീട് കയറലും ബൂത്തിൽ പ്രവർത്തിക്കുന്നതും എല്ലാം ആ ഓർമകളായി ഇന്നും കൂടെയുണ്ട്.
പഠനകാലത്തു കോളജ് തെരഞ്ഞെടുപ്പിൽ വിജയിച്ചതും പരാജയപ്പെട്ടതുമായുള്ള അനുഭവവും ഉണ്ട്. അതുകൊണ്ടു തന്നെ എനിക്ക് എന്നും രാഷ്ട്രീയ അനുഭവങ്ങൾ ആവേശം തന്നെയാണ്. പ്രവാസ ജീവിതത്തിൽ ആണെങ്കിലും എല്ലാ മണ്ഡലങ്ങളിലെയും സ്ഥാനാർഥികളെക്കുറിച്ചും അവരുടെ പ്രവർത്തനങ്ങളെക്കുറിച്ചും പഠിക്കുക, അവ വീക്ഷിക്കുക എന്നത് തുടർന്നുവരാറുണ്ട്. വൈകുന്നേരങ്ങളിൽ ഇവിടെയും രാഷ്ട്രീയ ചർച്ച ചെയ്യുന്ന കൂട്ടുകാർ നാട്ടിലെ തെരഞ്ഞെടുപ്പ് ചൂട് പകരും.
തെരഞ്ഞെടുപ്പ് കാലങ്ങളിൽ നാട്ടിൽ പോയി വോട്ട് ചെയ്യണമെന്ന് എല്ലാ പ്രവാസികൾക്കും ആഗ്രഹമുണ്ട്. എന്നാൽ, ഇത് എല്ലാവർക്കും കഴിയില്ല. വോട്ട് ചെയ്യാനുള്ള സംവിധാനം വിദേശ എംബസികളിൽ ഏർപ്പെടുത്തുക എന്നത് പ്രവാസികളുടെ ദീർഘകാല ആവശ്യമാണ്. ഇത് പ്രവാസികളുടെ ചിരകാല സ്വപ്നമായയി തുടരുന്നു. ഈ ആവശ്യം നമ്മുടെ ഭരണകൂടം ഏറ്റെടുത്തു നടപ്പിലാക്കണം. ഇത്തവണ വോട്ട് ചെയ്യാനായില്ലെങ്കിലും ഇന്ത്യയുടെ ശക്തമായ ഭാവിക്ക് അനുയോജ്യരായ സർക്കാർ വരണമെന്ന് ആഗ്രഹിക്കുന്നു. നാടിന്റെ നന്മക്കും പുരോഗതിക്കും വികസത്തിനും മതനിരപേക്ഷ കാത്തുസൂക്ഷിക്കുന്നതിനും അവർക്കാകട്ടെ. ഇന്ത്യയിലെ വിലക്കയറ്റത്തിനും തൊഴിലില്ലായ്മക്കും പരിഹാരം വേണ്ടതുണ്ട്. വർഗീയതയും തീവ്രവാദവും അവസാനിക്കേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.