കുവൈത്ത് സിറ്റി: ലോക്സഭ തെരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നതിനായി കേരള ജനത വെള്ളിയാഴ്ച പോളിങ് ബൂത്തിലേക്ക് നീങ്ങുമ്പോൾ പ്രവാസലോകത്തും ആവേശവും ആകാംക്ഷയും. പ്രവാസി വോട്ടവകാശം എന്ന ദീർഘനാളത്തെ ആവശ്യം സാധ്യമാകാത്തതിന്റെ നിരാശ ഇത്തവണയും പ്രവാസികൾക്കുണ്ട്. എങ്കിലും വീട്ടിലും നാട്ടിലും വിളിച്ച് തങ്ങൾ വിജയിക്കണമെന്ന് ആഗ്രഹിക്കുന്ന പാർട്ടികൾക്ക് വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് പ്രവാസികൾ. അതിനിടെ അവധി ലഭിച്ചവരും വോട്ടർപട്ടികയിൽ പേരുള്ളവരും വോട്ടു ചെയ്യുന്നതിനായി നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. കെ.എം.സി.സി കണ്ണൂർ ജില്ല കമ്മിറ്റി കുവൈത്ത് പ്രൈവറ്റ് നഴ്സ് കൂട്ടായ്മയുടെ സഹകരണത്തിൽ ബുധനാഴ്ച പ്രത്യേക വിമാനത്തിൽ നാട്ടിലേക്ക് തിരിച്ചിരുന്നു.
തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ നാട്ടിലെ വോട്ട് ആവേശത്തിലേക്ക് പ്രവാസി ലോകവും ഉണർന്നിരുന്നു. വിവിധ പ്രചാരണ പരിപാടികൾ, വോട്ടുറപ്പിക്കാനുള്ള ആലോചനകൾ, തെരഞ്ഞെടുപ്പ് ചർച്ചകൾ എന്നിവയിൽ നാടിനോളം ആവേശം പ്രവാസലോകത്തും പ്രകടമായിരുന്നു. മുൻ ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾക്ക് സമാനമായി വിവിധ പ്രവാസി സംഘടനകൾ, കൂട്ടായ്മകൾ എന്നിവരുടെ നേതൃത്വത്തിൽ വിപുല പരിപാടികളാണ് കുവൈത്തിലും നടന്നത്. കേരളത്തിലെ രാഷ്ട്രീയപാർട്ടികളുടെ പ്രവാസി ഉപ ഘടകങ്ങളാണ് കുവൈത്തിൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ഇഫ്താറുകൾ മുതൽ കുടുംബസംഗമങ്ങൾ വരെ തെരഞ്ഞെടുപ്പു ചർച്ചകൾക്കു വേദിയായി. എൽ.ഡി.എഫ് 20 മണ്ഡലം കമ്മിറ്റികളുടെ രൂപവത്കരണവും പൂർത്തിയാക്കി ചിട്ടയായ പ്രവർത്തനങ്ങളാണ് നടത്തിയത്. മുഴുവൻ മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് കൺവെൻഷനുകൾ പൂർത്തിയാക്കുകയും സ്ഥാനാർഥികൾ ഓൺലൈനായി വോട്ടഭ്യർഥിക്കുകയും ചെയ്തു. കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് എന്നിവരെ ഉൾപ്പെടുത്തി ഒ.ഐ.സി.സി ഓൺലൈനായും കൺവെൻഷൻ സംഘടിപ്പിച്ചു. മണ്ഡലങ്ങൾ, ജില്ല കമ്മിറ്റികൾ എന്നിവ കേന്ദ്രീകരിച്ചു കെ.എം.സി.സിയും തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ സജീവമായിരുന്നു. ഓവർസീസ് എൻ.സി.പിയും പ്രവാസികളെ ലക്ഷ്യമിട്ട് കൺവെൻഷൻ സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.