കുവൈത്ത് സിറ്റി: ശൈത്യകാലത്തിന്റെ അവസാന സീസൺ ഫെബ്രുവരി 10 മുതൽ ആരംഭിക്കും. 26 ദിവസം നീണ്ടുനിൽക്കുന്ന ഈ ഘട്ടത്തിൽ കൂടിയ തണുപ്പ് അനുഭവപ്പെടുമെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു. ഈ സീസൺ ശൈത്യകാലത്തിനും വസന്തത്തിനും ഇടയിലുള്ള പരിവർത്തന കാലഘട്ടമായിരിക്കുമെന്നും കേന്ദ്രം പറഞ്ഞു. സീസണിന്റെ അവസാനത്തിൽ താപനില തണുപ്പിനും താരതമ്യേന ചൂടിനും ഇടയിലായിരിക്കുമെന്ന് കേന്ദ്രം കൂട്ടിച്ചേർത്തു.
അതേസമയം, ശൈത്യകാലം അവസാനത്തിലേക്ക് പ്രവേശിക്കുമ്പോഴും രാജ്യത്ത് തീവ്രമായ തണുപ്പ് അനുഭവപ്പെട്ടിട്ടില്ല. മുൻ വർഷങ്ങളിലേതിൽ നിന്ന് വ്യത്യസ്തമായി രാജ്യത്ത് ഈ വർഷം ശീതകാലം കടന്നുപോകുന്നത് ഉയർന്ന താപനിലയിലൂടെയാണ്. കഴിഞ്ഞ ആറ് വർഷമായി ഇതേ കാലയളവിൽ രേഖപ്പെടുത്തിയ താപനിലയുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം ഏറ്റവും ഉയർന്ന താപനിലയാണ്.
ഡിസംബർ- ജനുവരി മാസത്തെ ശരാശരി താപനില നിലവിലെ ശൈത്യകാലത്ത് തണുപ്പിന്റെ ശതമാനം കുറവാണെന്ന് സൂചിപ്പിക്കുന്നു. ഈ വർഷം ഈ സമയത്ത് രേഖപ്പെടുത്തിയ താപനില 17.16 ഡിഗ്രി സെൽഷ്യസാണ്. കഴിഞ്ഞ ആറ് വർഷത്തിനിടയിൽ ഇത് 14.81 ഡിഗ്രി സെൽഷ്യസിനും 15.39 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരുന്നു. ഈ വർഷം ഏകദേശം 1.77 ഡിഗ്രി സെൽഷ്യസ് വർധനയുണ്ടായി.
ആഗോള താപനം, കാലാവസ്ഥ വ്യതിയാനങ്ങൾ, പസഫിക് സമുദ്രത്തിലെ ഉയരുന്ന താപനില എന്നിവയുമായി കുവൈത്തിലെ കാലാവസ്ഥയും ബന്ധപ്പെട്ടിരിക്കുന്നതിനാലാണ് ഈ മാറ്റമെന്നാണ് സൂചന. മുൻ വർഷങ്ങൾക്കു സമാനമായി മഴയും ഇത്തവണ കുവൈത്തിൽ എത്തിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.