കുവൈത്ത് സിറ്റി: രാജ്യം കനത്ത ചൂടിലേക്ക്. വരും ദിവസങ്ങളിൽ താപനിലയിൽ വലിയ ഉയർച്ച ഉണ്ടാകുമെന്ന് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. ഉയർന്ന താപനില 47ഡിഗ്രി സെൽഷ്യസ് മുതൽ 55ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. താഴ്ന്ന മർദ്ദത്തിന്റെ സ്വാധീനത്തിൽ കാലാവസ്ഥയിൽ മാറ്റങ്ങൾ ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.
വാഹനങ്ങളിൽ മർദ്ദം കൂടിയ വസ്തുക്കൾ, ബാറ്ററികൾ, സുഗന്ധദ്രവ്യങ്ങൾ എന്നിവ സൂക്ഷിക്കരുതെന്ന് അധികൃതർ നിർദ്ദേശിച്ചു. ഇന്ധന ടാങ്ക് പൂർണ്ണമായി നിറക്കുന്നത് ഒഴിവാക്കാനും ദീർഘയാത്രകൾ പരിമിതപ്പെടുത്താനും അധികൃതർ ആവശ്യപ്പെട്ടു. ആവശ്യമായ വെള്ളം കുടിക്കാനും, രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് മൂന്നുവരെ വരെ സൂര്യപ്രകാശം ഒഴിവാക്കാനും അധികൃതര്‍ നിർദേശിച്ചിട്ടുണ്ട്. ഭൂമി ചൂടുപിടിക്കുന്നതിനാൽ തേളുകളും പാമ്പുകളും താമസ കേന്ദ്രങ്ങളിലേക്ക് എത്താൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകി.
അതേസമയം, ഒരാഴ്ചയായി രാജ്യത്ത് കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. താപനിലയിലെ ഉയർച്ചകൊപ്പം ചൂടുകാറ്റും ശക്തമാണ്. തിങ്കളാഴ്ച ഫർവാനിയയിൽ അപ്പാർട്ട്മെന്റിലുണ്ടായ തീപിടിത്തത്തിൽ ഒരു സ്ത്രീ മരിക്കുകയും രണ്ടു പേർക്ക് പരിക്കേൽക്കുകയും ഉണ്ടായി. ഉഖൈല പ്രദേശത്തെ വാണിജ്യ സമുച്ചയത്തിന്റെ പാർക്കിംഗ് സ്ഥലത്ത് രണ്ട് വാഹനങ്ങളും അഗ്നിക്കിരയായി. കനത്ത ചൂടിൽ അപകടങ്ങൾ ഒഴിവാക്കാൻ അഗ്നി സുരക്ഷയും പ്രതിരോധ മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കണമെന്ന് ജനറൽ ഫയർ ഫോഴ്‌സ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.