സുരക്ഷക്കും സ്ഥിരതക്കും ഭീഷണി: ഇറാൻ ആക്രമണത്തെ ശക്തമായി അപലപിച്ച് കുവൈത്ത്
കുവൈത്ത് സിറ്റി: രാജ്യത്തെ വിവിധ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഇറാൻ നടത്തിയ ആക്രമണങ്ങളെ ശക്തമായി അപലപിച്ചു കുവൈത്ത്. ഇറാൻ നടപടി രാജ്യത്തിന്റെ പരമാധികാരത്തിനെതിരെയുള്ള നഗ്നമായ ലംഘനവും സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയുമാണ്. മേഖലയുടെ സുരക്ഷക്കും ആക്രമണം ഭീഷണി സൃഷ്ടിക്കുന്നു. സംഘർഷം ലഘൂകരിക്കുന്നതിനും അയവുവരുത്തുന്നതിനുമുള്ള നയതന്ത്ര ശ്രമങ്ങളെയും ഇത് ദുർബലപ്പെടുത്തുമെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.
ആക്രമണങ്ങൾ തുടരുന്നത് അന്താരാഷ്ട്ര നിയമത്തിന്റെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെയും സുരക്ഷാ സമിതി പ്രമേയത്തിന്റെ ഗുരുതരമായ ലംഘനമാണ്. അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി, സ്വന്തം പരമാധികാരം സംരക്ഷിക്കുന്നതിനും സുരക്ഷയും താൽപ്പര്യങ്ങളും കാത്തുസൂക്ഷിക്കുന്നതിനും, പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കാനുള്ള പൂർണ്ണമായ അവകാശം തങ്ങൾക്കുണ്ടെന്നും കുവൈത്ത് വ്യക്തമാക്കി.
ബുധനാഴ്ച പുലർച്ചെയാണ് കുവൈത്തിന് നേരെ ഇറാൻ ആക്രമണം ഉണ്ടായത്. ഒരു പാർപ്പിട സമുച്ചയം അടക്കം ആക്രമിക്കപ്പെട്ടു. ഇത് കെട്ടിടത്തിൽ തീപിടിത്തത്തിന് കാരണമായി. ആക്രമണത്തിൽ ആളപായമൊന്നും ഇല്ല. തീപിടുത്തം വൈകാതെ നിയന്ത്രണവിധേയമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.