സൗദി ആക്രമണം; അപലപിച്ച് കുവൈത്ത്

കുവൈത്ത് സിറ്റി: സൗദി അറേബ്യക്കു നേരെ ഹൂതി വിമതർ തുടരുന്ന ആക്രമണങ്ങളെ കു​വൈത്ത് അപലപിച്ചു. സൗദി അറേബ്യയുടെ പരമാധികാരത്തെയും അന്താരാഷ്ട്ര നിയമങ്ങളെയും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളെയും ലംഘിക്കുന്ന നടപടിയാണിതെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

സൗദി അറേബ്യക്ക് പൂർണ്ണ ഐക്യദാർഢ്യം അറിയിച്ച കുവൈത്ത്, രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും പരമാധികാരവും സംരക്ഷിക്കുന്നതിനായി സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പിന്തുണയും ആവർത്തിച്ചു. സൗദിയുടെ സുരക്ഷ കുവൈത്തിന്റെയും ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങളുടെയും സുരക്ഷയുടെ അവിഭാജ്യ ഘടകമാണെന്നും സൂചിപ്പിച്ചു. സൗദി അറേബ്യയിലെ ഖമിസ് മുശൈത്, അബഹ, ത്വാഇഫ് നഗരങ്ങളിലെ ജനവാസ കേന്ദ്രങ്ങൾക്ക് നേരെയാണ് ഹൂതികൾ ആക്രമണം നടത്തിയത്. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ആക്രമണത്തിൽ 13 പേർക്ക് നിസ്സാര പരിക്കുകളേൽക്കുകയും ഏഴ് വീടുകൾക്കും രണ്ട് വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ആക്രമണങ്ങളെ സൗദി മന്ത്രിസഭ ശക്തമായ ഭാഷയിൽ അപലപിച്ചു.

വിദേശകാര്യ മന്ത്രിയും യു.കെ ദേശീയ സുരക്ഷാ ഉപദേഷ്ടാവും ചർച്ച നടത്തി

കുവൈത്ത് സിറ്റി: മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ്, യു.കെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോനാഥൻ പവലുമായി ചർച്ച ചെയ്തു. ശൈഖ് ജറാഹിന്റെ ലണ്ടനിലെ ഔദ്യോഗിക സന്ദർശനത്തിനിടെയായിരുന്നു കൂടികാഴ്ച.

കുവൈത്തും യു.കെയും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങളും, പരസ്പര താൽപ്പര്യങ്ങൾ മുൻനിർത്തി വിവിധ മേഖലകളിൽ അവ ശക്തിപ്പെടുത്താനുള്ള വഴികളും ഇരുവരും അവലോകനം ചെയ്തു. മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും, സംഘർഷം ലഘൂകരിക്കുന്നതിനും സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനുമുള്ള ശ്രമങ്ങളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Tags:    
News Summary - Kuwait condemns Saudi attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.