കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധത്തിനായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കുന്നതിെൻറ അഞ്ചാംഘട്ടത്തിലേക്ക് കടക്കുന്നത് നീട്ടിവെച്ചു. അഞ്ചുഘട്ടങ്ങളിലായി നിയന്ത്രണം നീക്കി കുവൈത്തിനെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, ഒരറിയിപ്പുണ്ടാവുന്നത് വരെ അഞ്ചാംഘട്ടത്തിലേക്ക് കടക്കുന്നത് നീട്ടിവെക്കുന്നതായി കുവൈത്ത് സർക്കാർ വക്താവ് താരിഖ് അൽ മസ്റം തിങ്കളാഴ്ച അറിയിച്ചു.
വിവാഹം, പൊതു ചടങ്ങുകൾ, കുടുംബസംഗമങ്ങൾ, ബിരുദദാന ചടങ്ങുകൾ, സമ്മേളനങ്ങൾ, പൊതുപരിപാടികൾ, പ്രദർശനങ്ങൾ, ട്രെയിനിങ് കോഴ്‌സുകൾ, സിനിമ നാടക തിയേറ്റർ, തുടങ്ങിയവക്ക് അനുമതി നൽകുന്നത് അഞ്ചാംഘട്ടത്തിലാണ്. സർക്കാർ ഒാഫിസുകൾ 50 ശതമാനത്തിലേറെ ഹാജർ നിലയിൽ പ്രവർത്തിക്കുന്നതും ഇൗ ഘട്ടത്തിലാണ്. ആഗസ്റ്റ് 23 മുതൽ ആരംഭിക്കുന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നതെങ്കിലും ഇതുവരെ ആരംഭിച്ചിട്ടില്ല. സമീപ ദിവസങ്ങളിലെ കോവിഡ് വ്യാപനം വിലയിരുത്തി ഇനിയൊരു അറിയിപ്പുണ്ടാവുന്നത് വരെ അഞ്ചാംഘട്ടത്തിലേക്ക് കടക്കുന്നില്ലെന്ന് സർക്കാർ വക്താവ് പ്രഖ്യാപിച്ചതോടെ നിയന്ത്രണം നീക്കുന്നത് അനിശ്ചിതത്വത്തിലായിരിക്കുകാണ്.
നിയന്ത്രണം ലഘൂകരിച്ചതിന് ശേഷം കഴിഞ്ഞ ദിവസങ്ങളിൽ പ്രതിദിന കോവിഡ് കേസുകൾ വർധിച്ചുവന്നതാണ് സർക്കാറിനെ ഇത്തരമൊരു തീരുമാനത്തിന് പ്രേരിപ്പിച്ചത്. അഞ്ചാംഘട്ടത്തിൽ ഉൾപ്പെടുത്തിയ വിഭാഗങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന നിരവധി ജീവനക്കാരുടെ തൊഴിൽ അനിശ്ചിതത്വത്തിലാണ്. പലരും ഇതിനകം നാട്ടിൽ പോയിട്ടുണ്ട്. വൈകാതെ നിയന്ത്രണം നീക്കുമെന്ന പ്രതീക്ഷയിൽ ഇവിടെ തുടർന്നവരെ നിരാശയിലാക്കുന്നതാണ് പുതിയ അറിയിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.