കുവൈത്ത് സിറ്റി: മൂന്നര മാസത്തിനുശേഷം കടകൾ തുറന്നതിെൻറ ആശ്വാസം കുവൈത്തിൽ എങ്ങും പ്രകടം. ആദ്യദിനത്തിൽ തിരക്ക് അനുഭവപ്പെട്ടു. മൊബൈൽ ഷോപ്പുകളിലാണ് കൂടുതൽ തിരക്ക് അനുഭവപ്പെട്ടത്. മാളുകളിലും നല്ല തിരക്കുണ്ടായി. സർക്കാർ ഒാഫിസുകളും സലൂണുകൾ, ബാർബർ ഷോപ്പുകൾ, ഹെൽത്ത് സെൻററുകൾ എന്നിവ ഒഴികെ സ്വകാര്യ സ്ഥാപനങ്ങളുമാണ് 30 ശതമാനം ജീവനക്കാരുമായി പ്രവർത്തനം ആരംഭിച്ചത്. രാവിലെ പത്തു മുതൽ വൈകീട്ട് ആറു വരെയാണ് പ്രവർത്തനാനുമതി. മാളുകളും 30 ശതമാനം ശേഷിയിൽ തുറന്നുപ്രവർത്തിക്കുന്നു. കർശനമായ ആരോഗ്യ സുരക്ഷാ നിയന്ത്രണങ്ങളോടെയാണ് ഭാഗികമായി കടകൾ തുറക്കാൻ അനുമതി നൽകിയത്. ശുചിത്വം പാലിക്കണമെന്നും കൃത്യമായ ഇടവേളകളിൽ അണുവിമുക്തമാക്കണമെന്നും നിർദേശമുണ്ട്. ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും ശരീര ഉൗഷ്മാവ് പരിശോധിക്കണം.
37.5 ഡിഗ്രിയിൽ അധികം ശരീര ഉൗഷ്മാവ് ഉള്ളവരെ കടകളിൽ പ്രവേശിപ്പിക്കാൻ പാടില്ല. സാമൂഹിക അകലം പാലിക്കണം, നിരന്തരം ഉപയോഗിക്കുന്ന പ്രതലങ്ങൾ അണുവിമുക്തമാക്കണം, ഒരു ഫോണും കമ്പ്യൂട്ടറും മറ്റ് ഉപകരണങ്ങളും ഒന്നിലധികം പേർ ഉപയോഗിക്കരുത്, ഒന്നിലധികം ജീവനക്കാർ ഉപയോഗിക്കുന്ന മെഷീനുകൾക്കും ഉപകരണങ്ങൾക്കും അരികെ സ്റ്റെറിലൈസർ സ്ഥാപിക്കണം, ആരോഗ്യ സുരക്ഷ സംബന്ധിച്ച് ജീവനക്കാർക്ക് മാർഗനിർദേശം നൽകണം തുടങ്ങിയ നിബന്ധനകളാണ് സ്വകാര്യ സ്ഥാപനങ്ങൾ തുറക്കുന്നതിന് അധികൃതർ മുന്നോട്ടുവെക്കുന്നത്. രണ്ടുമീറ്റർ അകലം പാലിക്കണമെന്നാണ് നിർദേശം.
അഞ്ചുഘട്ടങ്ങളിലായി നിയന്ത്രണങ്ങൾ ലഘൂകരിച്ച് സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനാണ് സർക്കാർ തീരുമാനം. ആദ്യഘട്ടം മേയ് 31നാണ് ആരംഭിച്ചത്. അതേസമയം ജലീബ് അൽ ശുയൂഖ്, മഹബൂല, ഫർവാനിയ എന്നിവിടങ്ങളിലെ െഎസൊലേഷൻ മറ്റൊരു അറിയിപ്പുണ്ടാവുന്നതുവരെ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.