കുവൈത്ത് സിറ്റി: ചരിത്രത്തിൽ ഇടംപിടിക്കുമായിരുന്ന കുവൈത്തിെൻറ മറ്റൊരു മെഗാ ജീവകാരുണ്യ സംരംഭത്തിന് മേൽ കരിനിഴലായി കോവിഡ്. ഇൗ വർഷം കുവൈത്തിൽ നടക്കാനിരുന്ന സോമാലിയ സഹായ ഉച്ചകോടിയാണ് അനിശ്ചിതത്വത്തിലായത്. സോമാലിയയിൽ വിദ്യാഭ്യാസ സൗകര്യം ഒരുക്കുന്നതിനാണ് സഹായിക്കാൻ സന്നദ്ധതയുള്ള രാജ്യങ്ങളുടെ ഉച്ചകോടി ചേരുന്നതിന് മുന്നൊരുക്കം പുരോഗമിക്കവെയാണ് കോവിഡ് സ്ഥിതി തകിടം മറിച്ചത്. ഒരു കുട്ടിക്ക് വിദ്യാഭ്യാസം നൽകുന്നതിലൂടെ ഒരു തലമുറയെയാണ് വിദ്യാസമ്പന്നരാക്കുന്നത് എന്ന കാഴ്ചപ്പാടിൽ പ്രധാനമായും വിദ്യാഭ്യാസ മേഖലയിലെ ഉന്നമനത്തിന് പദ്ധതി തയാറാക്കുകയായിരുന്നു ഉച്ചകോടിയുടെ ലക്ഷ്യം. വിവിധ രാജ്യങ്ങൾ പദ്ധതിയുമായി സഹകരിക്കാൻ ഏറ്റിരുന്നു.
ഇൗ രാജ്യങ്ങൾ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതാണ് നിലവിലെ സ്ഥിതി. എണ്ണ വില കൂപ്പുകുത്തിയത് കുവൈത്ത് ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളുടെ സാമ്പത്തിക നിലയെ കാര്യമായി ബാധിച്ചിട്ടുണ്ട്. വലിയ തുക കോവിഡ് പ്രതിരോധത്തിനായി മാറ്റിവെക്കേണ്ടിവരുന്നതും വാണിജ്യ ഇടപാടുകൾ സ്തംഭനാവസ്ഥയിലുള്ളതും രാജ്യങ്ങളെ സാമ്പത്തികമായി തളർത്തുന്നു. സോമാലിയയുടെ ഭദ്രമായ ഭാവിക്ക് നിർദിഷ്ട ഉച്ചകോടി അടിത്തറയിടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
കുവൈത്ത് ഉപവിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് അൽ ജാറുല്ലയുടെ നേതൃത്വത്തിൽ പ്രാഥമിക ഒരുക്കങ്ങൾ വിലയിരുത്തുകയും തുടർ പ്രവർത്തനങ്ങൾക്ക് സമിതിയുണ്ടാക്കുകയും ചെയ്തതാണ്. ദാരിദ്ര്യം, തീവ്രവാദം തുടങ്ങിയവ തടയുന്നതിനും സാമൂഹിക വികസനം സാധ്യമാക്കുന്നതിനുമുള്ള പ്രധാന അടിസ്ഥാനം വിദ്യാഭ്യാസമാണെന്നാണ് കുവൈത്തിെൻറ നിരീക്ഷണം. കഴിഞ്ഞ വർഷം മാത്രം കുവൈത്ത് 50 ദശലക്ഷം ഡോളർ സോമാലിയയിലെ മാനുഷിക പ്രവർത്തനങ്ങൾക്കായി നൽകിയെന്ന് മന്ത്രി ജാറുല്ല ചൂണ്ടിക്കാട്ടി. സോമാലിയയുടെ കടബാധ്യത ലഘൂകരിക്കാൻ കുവൈത്ത് ഫണ്ട് അടുത്തിടെ തീരുമാനിച്ചിട്ടുണ്ട്.
പ്രതിസന്ധികളുടെ ഘട്ടത്തിൽനിന്ന് നിക്ഷേപത്തിെൻറ ഘട്ടത്തിലേക്ക് മാറാൻ ഇപ്പോൾ സമയമായിട്ടുണ്ടെന്നാണ് കുവൈത്ത് വിലയിരുത്തുന്നത്. ഇനിയെന്നാണ് ഉച്ചകോടി സാധ്യമാവുകയെന്ന് പറയാൻ കഴിയാത്ത സ്ഥിതിയാണ് നിലവിൽ. നടന്നാൽ തന്നെ നേരത്തേ പ്രതീക്ഷിച്ചത്ര തുക സമാഹരിക്കാൻ കഴിയില്ലെന്നും ഉറപ്പാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.