കുവൈത്ത് സിറ്റി: കൊറോണ വൈറസ് ബാധ ചൈനീസ് ഉൽപന്നങ്ങളുടെ വിപണിയെ ബാധിക്കുന്നു. ഇലക് ട്രോണിക് ഉൽപന്നങ്ങൾ മുതൽ കളിക്കോപ്പുകൾ തുടങ്ങി നിരവധി ചൈനീസ് ഉൽപന്നങ്ങളാ ണ് രാജ്യത്തെ വിപണിയിലുള്ളത്. ചൈനയിൽനിന്ന് ഇത്തരം സാധനങ്ങൾ വരാതായതോടെ ഇവയെ ആശ്രയിച്ച് ജീവിച്ചിരുന്ന വ്യാപാരികളും പ്രതിസന്ധിയിലായിട്ടുണ്ട്. ഇൗ സമയം മുതലാക്കി അവധിക്ക് സ്വന്തം നാട്ടിലേക്കു പോയിട്ടുണ്ട് പലരും. ഒന്നോ രണ്ടോ മാസത്തിനകം പ്രതിസന്ധിയകലും എന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ ജീവനക്കാരെ അവധിക്ക് നാട്ടിലയച്ചിരിക്കുന്നത്. വിലക്കുറവുതന്നെയായിരുന്നു ചൈനീസ് ഉൽപന്നങ്ങളുടെ പ്രധാന ആകർഷണം. ചെറിയ വരുമാനക്കാരായ വിദേശികൾ ഇത്തരം ഉൽപന്നങ്ങളെ വലിയതോതിൽ ആശ്രയിക്കുന്നു. ചൈനീസ് ഉൽപന്നങ്ങൾ വാങ്ങുന്നതിന് രോഗഭീതിയുമായി ബന്ധപ്പെടുത്തി ആശങ്കപ്പെടേണ്ട കാര്യമല്ല. കൊറോണ വൈറസ് ബാധ ചൈനയിലെ ഉൽപാദനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. അതോടെ സാധനങ്ങൾ വരാതായത് മാത്രമാണ് പ്രതിസന്ധി.
അതിനിടെ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ചൈനീസ് പൗരന്മാർക്ക് കുവൈത്ത് പ്രവേശനവിലക്കേർപ്പെടുത്തിയത് നിർമാണപ്രവൃത്തികളെ ബാധിച്ചതായി റിപ്പോർട്ടുണ്ട്. പുതുവർഷം ആഘോഷിക്കാൻ പോയ ചൈനീസ് കരാർ ജോലിക്കാർക്ക് പ്രവേശനവിലക്കു മൂലം തിരികെ വരാൻ കഴിയാത്തതാണ് സർക്കാർ പദ്ധതികളെ പ്രതിസന്ധിയിലാക്കിയത്. കുവൈത്തിലെ നിർമാണ മേഖലയിലും വിവിധ സർക്കാർ കരാർ പദ്ധതികൾക്ക് കീഴിലും ജോലി ചെയ്യുന്ന നിരവധി ചൈനീസ് തൊഴിലാളികളാണ് പുതുവർഷാഘോഷത്തിലും ലാേൻറൺ ഫെസ്റ്റിവലിലും പങ്കെടുക്കാനായി നാട്ടിലേക്കു പോയത്. എന്നാൽ, പുതുവർഷാഘോഷത്തിെൻറ ആരവമൊടുങ്ങും മുമ്പാണ് രാജ്യത്ത് കൊറോണ വൈറസ് പടർന്നുപിടിച്ചത്. കൊറോണ വ്യാപനം തടയുന്നതിെൻറ ഭാഗമായി ചൈന, ഹോങ്കോങ് പൗരന്മാർക്ക് പ്രവേശനവിലക്കേർപ്പെടുത്തിയതോടെ പുതുവർഷാഘോഷത്തിന് നാട്ടിലേക്കു പോയ ചൈനീസ് തൊഴിലാളികൾക്ക് തിരിച്ചുവരാൻ കഴിയാതെയായി. ഇത് കുവൈത്തിലെ പല വൻകിട പദ്ധതികളിലും തൊഴിലാളിക്ഷാമത്തിനു കാരണമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.