കുവൈത്ത് നാഷണൽ ഗാർഡ് സൗകര്യങ്ങൾക്ക് നേരെ ആക്രമണം; ഉദ്യോഗസ്ഥർക്ക് പരിക്ക്

കുവൈത്ത് സിറ്റി: യു.എസ്-ഇറാൻ വെടിനിർത്തൽ കരാർ നിലവിൽ വന്നതിന് ശേഷവും കുവൈത്തിന് നേരെ ആക്രമണം. വ്യാഴാഴ്ച രാത്രി നടന്ന ആക്രമണത്തിൽ കുവൈത്ത് നാഷണൽ ഗാർഡുമായി ബന്ധപ്പെട്ട നിരവധി സുപ്രധാന സൗകര്യങ്ങൾക്ക് നാശനഷ്ടമുണ്ടായി. ചില ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും പ്രതിരോധ മന്ത്രാലയം വക്താവ് ബ്രിഗേഡിയർ ജനറൽ സൗദ് അബ്ദുൽ അസീസ് അൽ ഉതൈബി പറഞ്ഞു. പരിക്കേറ്റവർ നിലവിൽ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കുവൈത്ത് വ്യോമാതിർത്തിയിലേക്ക് കടന്ന ഏഴ് ഡ്രോണുകൾ നിരീക്ഷിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്തതായി സായുധ സേന അറിയിച്ചു. സംശയാസ്പദമായതോ അപകടകരമോ ആയ വസ്തുക്കൾ ഉൾപ്പെടുന്ന 14 വ്യത്യസ്ത റിപ്പോർട്ടുകൾ സൈനിക എഞ്ചിനീയറിംഗ് യൂണിറ്റുകൾ കൈകാര്യം ചെയ്തു.

ആക്രമണം ആരംഭിച്ചതു മുതൽ 15 ക്രൂയിസ് മിസൈലുകളും 354 ബാലസ്റ്റിക് മിസൈലുകളും 852 ഡ്രോണുകളും കുവൈത്തിനെ ലക്ഷ്യമിട്ടതായും അധികൃതർ വ്യക്തമാക്കി. ദേശീയ സുരക്ഷ സംരക്ഷിക്കുന്നതിനും രാജ്യത്തുടനീളം സ്ഥിരത നിലനിർത്തുന്നതിനും സായുധ സേന ഉയർന്ന സന്നദ്ധതയോടെ പ്രവർത്തിക്കുന്നത് തുടരുകയാണെന്നും അധികൃതർ കൂട്ടിച്ചേർത്തു. അതേസമയം, വെള്ളിയാഴ്ച വൈകീട്ടുവരെ ആക്രമണങ്ങൾ ഒന്നും റിപ്പോർട്ടു ചെയ്തിട്ടില്ല.

Tags:    
News Summary - Attack on Kuwait National Guard facilities; officers injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.