കുവൈത്ത് സിറ്റി: ജലീബ് അൽ ശുയൂഖിനെ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽനിന്ന് മുക്ത മാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ‘ക്ലീൻ ജലീബ്’ പരിശോധന കാമ്പയിൻ തുടരുന്നു. തുട ർച്ചയായ രണ്ടാം ദിവസവും മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ സർവ സന്നാഹങ്ങളുമായി പരിശോധനക്കെത്തി. പബ്ലിക് സെക്യൂരിറ്റി, ക്രിമിനൽ സെക്യൂരിറ്റി, ഗതാഗതം, ഒാപറേഷൻ, ഇഖാമ കാര്യാലയം, വാണിജ്യ മന്ത്രാലയം എന്നിവിടങ്ങളിൽനിന്നുള്ള ഉദ്യോഗസ്ഥരും മുനിസിപ്പാലിറ്റിക്ക് സഹായവുമായി പങ്കാളിയാവുന്നു.
കഴിഞ്ഞദിവസത്തെ പരിശോധനയിൽ പിടിയിലായവരിൽ നിരവധി മലയാളികളുമുണ്ട്. രണ്ടാം ദിവസത്തെ പരിശോധനയുടെ വിശദാംശങ്ങൾ ലഭിച്ചിട്ടില്ല. അതിനിടെ പരിശോധനാ ഭീതിമൂലം നിരത്തിൽ ആളുകൾ ഇറങ്ങാതെ പ്രദേശം വിജനമായിട്ടുണ്ട്. കുവൈത്തിൽ ഏറ്റവും ജനസാന്ദ്രതയേറിയതും മലയാളികൾ തിങ്ങിപ്പാർക്കുന്നതുമായ ഭാഗമാണ് ആളൊഴിഞ്ഞ് മൂകമായത്. കഴിഞ്ഞദിവസത്തെ പരിശോധനയിൽ 140 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു. ബുധനാഴ്ചയും നിരവധി അനധികൃത നിർമാണങ്ങൾ ഒഴിപ്പിച്ചു.
വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന റെസിഡൻഷ്യൽ കെട്ടിടങ്ങൾ ഒഴിപ്പിക്കുമെന്നും മൂന്നുമാസത്തിനകം അനധികൃതമായ 2700 സ്ഥാപനങ്ങൾ വീണ്ടും പ്രവർത്തിപ്പിക്കാൻ കഴിയാത്ത വിധം ഒഴിപ്പിക്കുമെന്നുമാണ് അധികൃതർ വ്യക്തമാക്കിയിട്ടുള്ളത്. മുനിസിപ്പാലിറ്റി മേധാവി എൻജി. അഹ്മദ് അൽ മൻഫൂഹി, ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലെഫ്റ്റനൻറ് ജനറൽ ഇസ്സാം അൽ നഹാം എന്നിവരുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് പരിശോധന അരങ്ങേറുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.