കുവൈത്ത് സിറ്റി: കുവൈത്തി വീട്ടിൽ ദുരിതജീവിതം അനുഭവിച്ച ചിറയിൻകീഴ് സ്വദേശി റെജി മോൾ, വർക്കല സ്വദേശി സരിത എന്നീ മലയാളി യുവതികൾ നാട്ടിലെത്തി. ദുരിതാവസ്ഥ സംബന്ധിച്ച ഇവരുടെ വാക്കുകൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെ തുടർന്ന് കെ.കെ.എം.എ മാഗ്നറ്റ് ടീം അംഗം ബഷീർ ഉദിനൂർ, ജി.കെ.പി.എ കോർ അഡ്മിൻ മുബാറക് കാമ്പ്രത്ത്, യൂത്ത് ഇന്ത്യ കുവൈത്ത് വളൻറിയർ നസീർ പാലക്കാട് എന്നിവർ സുർറയിലെ സ്പോൺസറുടെ വീട്ടിലെത്തി നടത്തിയ ചർച്ചയിലാണ് രണ്ട് മലയാളി ഗാർഹികത്തൊഴിലാളികൾക്ക് നാടണയാൻ വഴിയൊരുങ്ങിയത്. അതേസമയം, ഇവരെ കൊണ്ടുവന്ന കുമാർ എന്നയാളെ പറ്റി വിഡിയോയിലൂടെ പറഞ്ഞത് വസ്തുതാപരമായിരുന്നില്ല.
വിമാനത്താവളത്തിൽവെച്ച് ഇവർ ഇത് സാമൂഹിക പ്രവർത്തകരോട് സമ്മതിച്ചു. സാമ്പത്തിക ബുദ്ധിമുട്ട് മനസ്സിലാക്കി പണമൊന്നും വാങ്ങാതെ ഒരു ജോലിക്ക് സഹായിക്കുക മാത്രമാണ് കുമാർ ചെയ്തത്. കുവൈത്തി വീട്ടിൽ ഇവർക്ക് ദുരിതമുണ്ടായിരുന്നത് കുമാറിന് അറിയുമായിരുന്നില്ല. അറിഞ്ഞതിനുശേഷം ആ വീട് സന്ദർശിക്കാനുള്ള കുമാറിെൻറ ശ്രമം വിജയിച്ചതുമില്ല. ഇതിനിടയിലുണ്ടായ തെറ്റിദ്ധാരണമൂലം സ്ത്രീകൾ കുമാറിനെതിരെയും ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുകയായിരുന്നു. ഇതേതുടർന്ന് അദ്ദേഹത്തിനെതിരെയും സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും വ്യാപക ആക്ഷേപമുണ്ടായി. ഒമാൻ എയർവേസിലാണ് മസ്കത്ത് വഴി സ്ത്രീകൾ നാട്ടിലേക്ക് പോയത്. വിമാനത്താവളത്തിൽ ഇവരെ യാത്രയാക്കാൻ ബഷീർ ഉദിനൂർ, നസീർ പാലക്കാട് എന്നിവരോടൊപ്പം കുമാറും എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.