കുവൈത്ത് സിറ്റി: കുവൈത്ത് ദേശീയ അസംബ്ലി പിരിച്ചുവിട്ടു. വ്യാഴാഴ്ച വൈകീട്ടോടെയാണ് ഇത് സംബന്ധിച്ച ഉത്തരവ് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് പുറപ്പെടുവിച്ചത്. ദേശീയ അസംബ്ലി അംഗം നടത്തിയ ഭരണഘടനാ ലംഘനങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടിയെന്ന് കുവൈത്ത് ടൈംസ് റിപ്പോർട്ടു ചെയ്തു.
ഭരണഘടനയുടെ ആർട്ടിക്കിൾ 107 പ്രകാരം അമീറിന് ദേശീയ അസംബ്ലി പിരിച്ചുവിടാനുള്ള അധികാരമുണ്ട്. പ്രധാനമന്ത്രിയും മന്ത്രിമാരും മറ്റ് ബന്ധപ്പെട്ട കക്ഷികളും ഉത്തരവ് പുറപ്പെടുവിക്കുന്ന സമയം മുതൽ പ്രാബല്യത്തിൽ വരുത്തണം. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കണമെന്നും അമീർ പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കി.
ഇതോടെ രാജ്യം മറ്റൊരു തെരഞ്ഞെടുപ്പിലേക്കു കൂടി നീങ്ങും. ദേശീയ അസംബ്ലി പിരിച്ചു വിട്ടാൽ രണ്ടു മാസത്തിനകം പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് നിയമം. കഴിഞ്ഞ ജൂൺ ആറിനാണ് രാജ്യത്ത് അവസാന തെരഞ്ഞെടുപ്പ് നടന്നത്.
നാലുവർഷം കാലാവധിയുള്ള ദേശീയ അസംബ്ലി ഒരു വർഷം തികയും മുമ്പാണ് പിരിച്ചുവിടുന്നത്. 2022 സെപ്റ്റംബർ 29 ന് രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് നടന്നിരുന്നുവെങ്കിലും 2023 മാർച്ചിൽ ഫലം അസാധുവാക്കി ഭരണഘടന കോടതി വിധി പുറപ്പെടുവിച്ചിരുന്നു. 2020 ലെ ദേശീയ അസംബ്ലി കോടതി പുനഃസ്ഥാപിക്കുകയും ചെയ്തു. എന്നാൽ, ഏപ്രിൽ 17ന് 2020 ലെ പാർലമെന്റ് അമീർ പിരിച്ചുവിട്ടു. ഇതോടെയാണ് രാജ്യം ജൂൺ ആറിന് മറ്റൊരു തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.