കുവൈത്ത് സിറ്റി: കുവൈത്തിൽ നടന്ന അമീർ കപ്പ് ക്ലബ് ഫുട്ബാള്‍ ടൂർണമെന്റിൽ അൽഖസ്മ സ്പോർട്സ് ക്ലബ് കിരീടം നേടി. ശൈഖ് ജാബിർ സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച രാത്രി നടന്ന കലാശപ്പോരാട്ടത്തിൽ സാൽമിയ സ്പോർട്ടിങ് ക്ലബിനെ 2-1 നു തോൽപിച്ചാണ് ഖസ്മ കിരീടം നേടിയത്. അമീർ കപ്പിൽ ഖസ്മയുടെ എട്ടാം കിരീട നേട്ടമാണിത്. പൊടിക്കാറ്റ് കാരണം രണ്ടു തവണ ഫൈനൽ മാറ്റിവെച്ചിരുന്നു.
ഉപ അമീറും കിരീടാവകാശിയുമായ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് വിജയികൾക്ക് ട്രോഫി കൈമാറി. പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ്, പാർലമെന്റ് സ്പീക്കർ മർസൂഖ് അൽ ഗാനിം തുടങ്ങിയവർ സംബന്ധിച്ചു. ശൈഖ് ജാബിർ സ്റ്റേഡിയത്തിൽ അത്യന്തം ആവേശകരമായ ഫൈനൽ മത്സരമാണ് അരങ്ങേറിയത്. 24ാം മിനിറ്റിൽ സാൽമിയയാണ് ആദ്യം ഗോൾ നേടിയത്. ഫവാസ് അൽ ഉതൈബിയുടെ കോർണർ കിക്കിൽ ബ്രസീലിയൻ താരം അലക്സ് ലിമ ഉജ്ജ്വലമായി തലവെച്ചപ്പോൾ ഖസ്മ ഗോൾകീപ്പർ ഹുസൈൻ കൻകൂനിക്ക് മറുപടിയുണ്ടായില്ല.
ലീഡ് നേടിയ ആവേശത്തിൽ ആക്രമണം കടുപ്പിച്ച സാൽമിയ ഏതുനിമിഷവും വീണ്ടും ഗോൾ നേടുമെന്ന് തോന്നിപ്പിച്ചു. ഫവാസ് ഉതൈബിയും നായിഫ് സുവൈദും മുബാറക് അൽ ഫനീനിയും ഒത്തിണക്കത്തോടെ മുന്നേറി. ഇടവേളക്കുശേഷം ഖസ്മയുടെ കളിയാകെ മാറി. ഉജ്ജ്വലമായി പൊരുതിയ അവർ അധികം വൈകാതെ തന്നെ ഫലവും കൊയ്തു. 52ാം മിനിറ്റിൽ നാസർ ഫറാജിന്റെ പെനാൽറ്റിയിലൂടെയായിരുന്നു സമനില ഗോൾ.
71ാം മിനിറ്റിൽ സ്വീഡിഷ് പ്രതിരോധ താരം മൈക്കൽ മിലാദിലൂടെ ഖസ്മ നിർണായകമായ ലീഡ് നേടി. പിന്നീട് പ്രതിരോധം കനപ്പിച്ചും വേഗം കുറച്ചും ഖസ്മ ലീഡിൽ തൂങ്ങി കളിയവസാനിപ്പിക്കാൻ ശ്രമിച്ചു. തിരിച്ചുവരാൻ സാൽമിയ നടത്തിയ ശ്രമങ്ങളൊന്നും വിജയം കണ്ടതുമില്ല. 11 വർഷത്തെ ഇടവേളക്കു ശേഷമാണ് ഖസ്മ അമീർ കപ്പ് ജേതാക്കളാകുന്നത്. ഖസ്മ ഏഴു തവണ അമീർ കപ്പിൽ മുത്തമിട്ടു.
2011ലാണ് ഒടുവിലത്തെ കിരീടധാരണം. സാൽമിയ 1992, 2000 വർഷങ്ങളിൽ ജേതാക്കളായിട്ടുണ്ട്. ടൂർണമെൻറിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ കപ്പ് നേടിയിട്ടുള്ളത് അൽ അറബിയും ഖാദിസിയയും കുവൈത്ത് സ്പോർട്സ് ക്ലബും ആണ്. 16 തവണ വീതം ഖാദിസിയയും അൽ അറബിയും ജേതാക്കളായപ്പോൾ കുവൈത്ത് സ്പോർട്സ് ക്ലബ് 15 തവണ കിരീടം ചൂടിയിട്ടുണ്ട്. 1962 മുതൽ നടന്നുവരുന്ന അമീർ കപ്പ് ഫുട്ബാൾ കുവൈത്തിലെ പ്രധാന ആഭ്യന്തര കായികമേളകളിലൊന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.