'അൽ അഖ്സ പള്ളിയിൽ ജൂത ആരാധനാലയം’; ഇസ്രായേൽ മന്ത്രിയുടെ പരാമർശത്തെ അപലപിച്ച് കുവൈത്ത്
കുവൈത്ത് സിറ്റി: അൽ അഖ്സ മസ്ജിദിൽ സിനഗോഗ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്രായേൽ മന്ത്രി നടത്തിയ പരാമർശങ്ങളെ കുവൈത്ത് അപലപിച്ചു. അൽ അഖ്സ മസ്ജിദിന്റെ മതപരമായ ഐഡന്റിറ്റിയും നിയമപരമായ പദവിയും തുടച്ചുനീക്കുന്നതിന്റെ ഭാഗമായാണ് ഇസ്രായേൽ മന്ത്രിയുടെ പരാമർശം.
ഇസ്രായേലിന്റെ ഇത്തരം ആക്രമണാത്മക പെരുമാറ്റം മുസ് ലീംകളുടെ വികാരങ്ങളെ പ്രകോപിപ്പിക്കുന്നതാണെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
ഇസ്രായേലിന്റെ കടന്നുകയറ്റവും ആക്രമണങ്ങളും അന്താരാഷ്ട്ര നിയമ ലംഘനങ്ങളും അവസാനിപ്പിക്കാനും അൽ അഖ്സ മസ്ജിദിന്റെ മതപരവും ചരിത്രപരവുമായ തനിമ സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാനും കുവൈത്ത് അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. ഇസ്രായേൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിറാണ് കഴിഞ്ഞ ദിവസം പ്രകോപനപരമായ പരാമർശം നടത്തിയത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.