1. കുവൈത്തിലെ ഇന്ത്യൻ എംബസിയിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷം 2. ഇന്ത്യൻ എംബസിയിൽ റിപ്പബ്ലിക് ദിനാഘോഷ ഭാഗമായി അംബാസഡർ ആദർശ് സ്വൈക ഗാന്ധിജിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തുന്നു
കുവൈത്ത് സിറ്റി: ജാതി, മത, ഭാഷ ഭേദങ്ങൾക്കപ്പുറത്ത് ഇന്ത്യയെന്ന വികാരം ഉയർത്തിപ്പിടിക്കണമെന്ന് കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ആദർശ് സ്വൈക പറഞ്ഞു. റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ഇന്ത്യൻ എംബസിയിൽ നടത്തിയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യ സമരത്തിൽ ജീവൻ പൊലിഞ്ഞവർക്ക് അദ്ദേഹം സ്മരണാഞ്ജലി അർപ്പിച്ചു.
രാഷ്ട്രപിതാവിന്റെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. തുടർന്ന് രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ റിപ്പബ്ലിക് ദിനസന്ദേശം അദ്ദേഹം വായിച്ചു. വ്യാപാരവും വിദേശകാര്യവുമടക്കം എല്ലാ മേഖലകളിലും ഇരുരാജ്യങ്ങൾക്കിടയിലുള്ള സഹകരണത്തിന് കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിനും കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിനും പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹ്മദ് അസ്സബാഹിനും അദ്ദേഹം നന്ദി അറിയിച്ചു.
കുവൈത്തിലുള്ള എല്ലാ ഇന്ത്യക്കാർക്കും സ്വദേശികൾക്കും ആശംസ നേർന്ന അംബാസഡർ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമായി മുന്നോട്ടുപോവുകയാണെന്ന് കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുവൈത്ത് സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പുതിയ ഉയരങ്ങളിലെത്തിക്കാൻ സഹായിച്ചതായി അംബാസഡർ പറഞ്ഞു.
ദേശസ്നേഹം അലയടിച്ച ചടങ്ങിൽ സംബന്ധിക്കാൻ സമൂഹത്തിന്റെ വിവിധതുറകളിൽപെട്ട നിരവധി പേർ എംബസി അങ്കണത്തിൽ തടിച്ചുകൂടിയിരുന്നു. ദേശീയ പതാകയുടെ നിറങ്ങൾ അണിഞ്ഞും ചെറുകൊടികൾ കൈയിലേന്തിയും എത്തിയവരാൽ എംബസി മുറ്റം നിറഞ്ഞു. കുവൈത്തിലെ സ്കൂൾ വിദ്യാർഥികളുടെയും വിവിധ സംഘടനകളുടെയും ദേശഭക്തി മുറ്റിനിന്ന സംഗീത, നൃത്ത പരിപാടികൾ ആഘോഷങ്ങൾക്ക് നിറപ്പകിട്ടേകി.
ഇന്ത്യൻ അസോസിയേഷൻ പ്രതിനിധികൾ, വ്യവസായികൾ, ഡോക്ടർമാർ, എൻജിനീയർമാർ, മറ്റ് പ്രഫഷനലുകൾ, ഗാർഹിക ജോലിക്കാർ തുടങ്ങി വിവിധ തുറകളിലുള്ള ആയിരക്കണക്കിന് ഇന്ത്യൻ പൗരന്മാരാണ് ചടങ്ങിനെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.