കുവൈത്ത് സിറ്റി: കുവൈത്തിൽ പൊതുമാപ്പിന് രജിസ്റ്റർ ചെയ്ത ഇന്ത്യക്കാരുടെ ആദ്യസംഘം വ്യാഴാഴ്ച തിരിച്ചുപോവുന്നു. 145 യാത്രക്കാരുമായി ജസീറ എയർവേസ് വിമാനം വ്യാഴാഴ്ച കുവൈത്ത് സമയം രാവിലെ 9.15ന് കുവൈത്തിൽനിന്ന് ആന്ധ്രപ്രദേശിലെ വിജയവാഡയിലേക്ക് പറന്നുയരും. വെള്ളിയാഴ്ച ലഖ്നോവിലേക്കും ജസീറ എയർവേസ് സർവിസ് നടത്തും. അബ്ദലി, ഫർവാനിയ എന്നിവിടങ്ങളിലെ ക്യാമ്പിൽ കഴിയുന്നവരാണ് തിരിച്ചുപോവുന്നത്. പൊതുമാപ്പിന് രജിസ്റ്റർ ചെയ്ത് ക്യാമ്പിൽ കഴിയുന്ന ഇന്ത്യക്കാരുടെ യാത്ര അനിശ്ചിതമായി നീളുന്നതിൽ പ്രതിഷേധമുണ്ടായിരുന്നു. ഒരുമാസത്തിലേറെയായി ദുരിതം സഹിച്ചാണ് ആളുകൾ ക്യാമ്പിൽ കഴിയുന്നത്.
പൊതുമാപ്പ് രജിസ്റ്റർ ചെയ്ത ഇൗജിപ്തുകാർ മുഴുവൻ തിരിച്ചുപോയി. ബംഗ്ലാദേശ്, ശ്രീലങ്ക പൗരന്മാരും പോയിത്തുടങ്ങി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ക്വാറൻറീൻ അടക്കം സജ്ജീകരണങ്ങൾ ഒരുക്കിക്കഴിയാത്തതിനാൽ ഇന്ത്യൻ അധികൃതരുടെ ഭാഗത്തുനിന്ന് അനുമതി ലഭിക്കാത്തതായിരുന്നു ഇന്ത്യക്കാരുടെ മടക്കം വൈകാൻ കാരണം. പൊതുമാപ്പിന് രജിസ്റ്റർ ചെയ്ത മുഴുവൻ പേരെയും കുവൈത്ത് സൗജന്യമായാണ് നാട്ടിലെത്തിക്കുന്നത്.
വെള്ളിയാഴ്ച ഇന്ത്യയിലേക്ക് രണ്ട് വിമാനങ്ങൾ
കുവൈത്ത് സിറ്റി: കുവൈത്തിൽ പൊതുമാപ്പിന് രജിസ്റ്റർ ചെയ്ത ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുപോവാൻ വെള്ളിയാഴ്ച രണ്ടു വിമാനങ്ങൾ. രാവിലെ 9.05ന് J91421 ജസീറ എയർവേസ് വിമാനം ആന്ധ്രയിലെ വിജയവാഡയിലേക്കും 11.15ന് J91423 ജസീറ എയർവേസ് വിമാനം ഉത്തർപ്രദേശിലെ ലഖ്നോവിലേക്കുമാണ് പറക്കുക. രണ്ടു വിമാനത്തിലും 145 യാത്രക്കാർ വീതമാണ് ഉണ്ടാവുക. പൊതുമാപ്പിന് രജിസ്റ്റർ ചെയ്ത ഇന്ത്യക്കാരുടെ ആദ്യസംഘം വ്യാഴാഴ്ച തിരിച്ചുപോയി.
144 സ്ത്രീകളും ഒരു കുട്ടിയും ആണ് ജസീറ എയർവേസ് വിമാനത്തിൽ വ്യാഴാഴ്ച കുവൈത്ത് സമയം രാവിലെ 9.15ന് യാത്രയായത്. അബ്ദലി, ഫർവാനിയ എന്നിവിടങ്ങളിലെ ക്യാമ്പിൽ കഴിയുന്നവരാണ് തിരിച്ചുപോയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.