ആഗോള പട്ടിണി സൂചിക: കുവൈത്ത് ഒന്നാമത്
കുവൈത്ത് സിറ്റി: ആഗോള പട്ടിണി സൂചികയില്‍ 121 രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്ത് ഒന്നാമത്. രാജ്യത്ത് പട്ടിണിയും പോഷകാഹാരക്കുറവും ഇല്ല എന്നതിന്റെ തെളിവായി ഇതിനെ കണക്കാക്കാം. പട്ടിണിയും പോഷകാഹാരക്കുറവും നിരീക്ഷിക്കുന്ന ഗ്ലോബൽ ഹംഗർ ഇൻഡക്‌സിന്റെതാണ് റിപ്പോർട്ട്. കുവൈത്തിനൊപ്പം ചൈന, തുർക്കി എന്നിവയുൾപ്പെടെ 17 രാജ്യങ്ങൾ ഗ്ലോബൽ ഹംഗർ ഇന്റക്സ് (ജി.എച്ച്.ഐ) സ്‌കോർ അഞ്ചിൽ താഴെ നിലനിർത്തി ഒന്നാം റാങ്ക് പങ്കിട്ടതായി ജി.എച്ച്.ഐ വ്യക്തമാക്കി.
അതേസമയം, പട്ടികയിൽ മുൻവർഷത്തേതിൽനിന്ന് ഇന്ത്യ ആറ് നിലകൾ പിന്നോട്ടുപോയി പുതിയ പട്ടികയിൽ 107ാം സ്ഥാനത്തെത്തി. കഴിഞ്ഞ വർഷം 116 രാജ്യങ്ങളുടെ പട്ടികയിൽ 101ാം സ്ഥാനത്തായിരുന്നു ഇന്ത്യ. അയൽരാജ്യങ്ങളായ പാകിസ്താൻ, ബംഗ്ലാദേശ്, നേപ്പാൾ എന്നിവയേക്കാൾ പിന്നിലാണ് ഇന്ത്യ. 2020ൽ 107 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യക്ക് 94ാം സ്ഥാനമായിരുന്നു. ഐറിഷ് ഏജന്‍സിയായ കണ്‍സേണ്‍ വേൾഡ് വൈഡും ജര്‍മന്‍ സംഘടനയായ വെല്‍റ്റ് ഹംഗള്‍ ഹൈല്‍ഫും ചേര്‍ന്നാണ് പട്ടിക തയാറാക്കുന്നത്. നാല് പരാമീറ്ററുകളുടെ അടിസ്ഥാനത്തിലാണ് ജി.എച്ച്.ഐ സ്‌കോറുകള്‍ തയാറാക്കുന്നത്.
പോഷകാഹാരക്കുറവ്, ചൈല്‍ഡ് വേയ്സ്റ്റിങ് (അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളിൽ അവരുടെ നീളത്തിനനുസരിച്ച് ശരീരഭാരം ഉണ്ടോ, കടുത്ത പോഷകാഹാരക്കുറവ് തുടങ്ങിയവ), കുട്ടികളുടെ വളര്‍ച്ച (അഞ്ച് വയസ്സിനു താഴെയുള്ള കുട്ടികൾക്ക് അവരുടെ പ്രായത്തിന് അനുസരിച്ചുള്ള ശരാശരി ഉയരം, പോഷകാഹാരക്കുറവ്), ശിശുമരണം (അഞ്ച് വയസ്സിനു താഴെയുള്ള കുട്ടികളുടെ മരണ നിരക്ക്) എന്നിവയാണവ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.