കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര പോകുന്നവർ പരിചയമില്ലാത്തവരുടെ ഹാൻഡ് ബാഗുകൾ സ്വീകരിക്കരുതെന്ന് ജനറൽ കസ്റ്റംസ് ഡയറക്ടർ വലീദ് അൽ നാസർ ആവശ്യപ്പെട്ടു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് നടപടികൾ വിലയിരുത്തിയ ശേഷം പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം ഓർമിപ്പിച്ചത്. കുറച്ചുനേരത്തേക്ക് പോലും ഇവ സ്വീകരിക്കുന്നത് ഒഴിവാക്കണം. ആർക്കെങ്കിലും നൽകണമെന്ന് പറഞ്ഞേൽപ്പിക്കുന്ന ഇത്തരം ഹാൻബാഗുകളിൽ മയക്കുമരുന്ന് പോലുള്ള നിരോധിത വസ്തുക്കൾ ഉണ്ടായേക്കാം. മയക്കുമരുന്ന് കടത്തിന് സാധാരണ യാത്രക്കാരെ ഉപയോഗപ്പെടുത്തുന്ന മാഫിയകളുണ്ട്.
ഇവരുടെ കെണിയിൽപ്പെട്ട് പിടിക്കപ്പെട്ടാൽ കസ്റ്റംസിന് മുന്നിലും നിയമത്തിന് മുന്നിലും യാത്രക്കാരായിരിക്കും ഉത്തരവാദികളാവുക. 10,000 ഡോളറോ അതിന് തുല്യമായ പ്രാദേശിക നോട്ടുകളോ കൈവശം വെക്കുന്ന യാത്രക്കാർ ആ വിവരം പരിശോധന സമയത്ത് കസ്റ്റംസ് ഉദ്യോഗസ്ഥരെ അറിയിക്കണം.
അല്ലാതെ പിടിക്കപ്പെട്ടാൽ അനധികൃത കടത്തിനും പണം വെളുപ്പിക്കലിനും നിയമ നടപടികൾ നേരിടേണ്ടിവരും. മധ്യവേനൽ അവധി കാരണം യാത്രക്കാരുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടുണ്ട്. ഇത് കണക്കിലെടുത്ത് കസ്റ്റംസ് നടപടികൾ പൂർത്തിയാക്കുന്നതിനായി 45 വനിതകളടക്കം 190 ഉദ്യോഗസ്ഥർ സേവനം ചെയ്യുന്നുണ്ട്. ഈ വർഷം ആരംഭിച്ചത് മുതൽ ആറുമാസത്തിനിടെ നിരോധിത സാധനങ്ങൾ കടത്താനുള്ള 46 ശ്രമങ്ങൾ പിടികൂടിയതായും വലീദ് അൽ നാസർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.