ഫാത്തിമ അൽ സൽമാൻ
കുവൈത്ത് സിറ്റി: ഉൾക്കാഴ്ചയുണ്ടെങ്കിൽ കാഴ്ച പരിമിതിയെ അതിജയിക്കാമെന്ന് തെളിയിക്കുകയാണ് ഫാത്തിമ അൽ സൽമാൻ. രാജ്യത്തെ ആദ്യ അന്ധ ടെലിവിഷൻ വാർത്താവതാരകയായി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് അവർ. കുവൈത്ത് ന്യൂസ് ഏജൻസിയുടെ ‘മുജാസ് കുവൈത്ത് അൽ ഇഖ്ബാരി’ എന്ന വാർത്താ സംഗ്രഹം അവതരിപ്പിച്ചാണ് അവർ ചരിത്രത്തിന്റെ ഭാഗമായത്.
ഫാത്തിമ അൽ സൽമാനെ സംബന്ധിച്ച് താൻ ചരിത്രത്തിന്റെ ഭാഗമാവുന്നുവെന്ന തോന്നലല്ല ഇപ്പോൾ ഉള്ളത്. മറിച്ച് ചെറുപ്പം തൊട്ടേ ഏറെ ആഗ്രഹിച്ച പ്രഫഷനിൽ എത്തിച്ചേരാൻ കഴിഞ്ഞതിന്റെ സന്തോഷമാണ്. സ്കൂളിലെ റേഡിയോ പ്രോഗ്രാമുകളിൽ പങ്കെടുത്ത് ഹൃദയത്തിൽ കയിയതാണ് ഈ ഇഷ്ടം. കുവൈത്ത് സർവകലാശാലയിൽ മാധ്യമപഠനം നടത്തിയ ഫാത്തിമ പ്രത്യേക പരിശീലനത്തിലൂടെ അവതരണവും വോയ്സ്-ഓവർ വൈദഗ്ധ്യവും മെച്ചപ്പെടുത്തി. പിന്നീട് കുവൈത്ത് വാർത്ത ഏജൻസിയിൽ മാധ്യമപ്രവർത്തകയായി ചേർന്നു.
ഫാത്തിമയുടെ വാർത്താവതരണം സമൂഹ മാധ്യമത്തിൽ വൈറലായി. പൊതുജനങ്ങളിൽനിന്നുള്ള ഊഷ്മള പ്രതികരണങ്ങൾ കൂടുതൽ ഉത്തരവാദിത്തബോധത്തോടെ കഠിനാധ്വാനം ചെയ്യാൻ പ്രേരിപ്പിക്കുന്നതായി അവർ പറഞ്ഞു. ഇത് വ്യക്തിപരമായ നേട്ടമായി കാണുന്നില്ലെന്നും കഴിവുകൾ അംഗീകരിക്കുകയും അവസരവും പിന്തുണയും നൽകുകയും ചെയ്യുന്ന അന്തരീക്ഷമാണ് എല്ലാവരെയും വളർത്തുന്നതെന്നും ഫാത്തിമ പറയുന്നു. കുവൈത്തിലെ മാത്രമല്ല മാധ്യമ മേഖലക്ക് തന്നെ മാതൃകയാണ് ഭിന്നശേഷിക്കാരുടെ ഈ ഉൾച്ചേർക്കൽ. അധികൃതരുടെയും സഹപ്രവർത്തകരുടെയും മനസ്സിന് നന്ദി അറിയിക്കുന്നതായും അവർ പ്രതികരിച്ചു.
‘‘ചില ആളുകൾ വ്യക്തിയുടെ കഴിവുകളെക്കാൾ വൈകല്യത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ശാരീരികമായ കുറവുകളുടെ പേരിലല്ല, കഴിവിന്റെ പേരിൽ അറിയപ്പെടാനാണ് താൽപര്യം. സാങ്കേതിക വിദ്യ പരിമിതികളെ മറികടക്കാൻ സഹായിക്കുന്നുണ്ട്. കുവൈത്ത് വാർത്ത ഏജൻസി നൽകിയ ബ്രെയിൽ ഉപകരണം വാർത്ത തയാറാക്കുന്നതിന് സഹായിച്ചു. വൈകല്യമുള്ളവരെ ശാക്തീകരിക്കുന്നത് സംബന്ധിച്ച് കുറേയേറെ ചർച്ച ചെയ്യരുത്. അത് സ്വാഭാവികമായിരിക്കണം. മറ്റുള്ളവരെപ്പോലെ ഞങ്ങളും സമൂഹത്തിലെ അംഗങ്ങളാണ്. ഞങ്ങൾക്ക് കഴിവുകളും പ്രതിഭകളും യോഗ്യതകളും ഉണ്ട്. ഞങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയും എന്നതിനെ അടിസ്ഥാനമാക്കി ഞങ്ങളെ വിലയിരുത്തുക’’. ഫാത്തിമ അൽ സൽമാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.