കുവൈത്ത് സിറ്റി: കുവൈത്തിൽ റെസിഡൻഷ്യൽ അപ്പാർട്മെൻറുകളിൽ ജല, വൈദ്യുതി നിരക്ക് വർധനവ് ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിലാവും.
നിലവിലെ നിരക്കായ കിലോവാട്ടിന് രണ്ടു ഫിൽസ് എന്നത് അഞ്ചു ഫിൽസ് ആയാണ് വർധിക്കുന്നത്. ഉപഭോഗം 1000 യൂനിറ്റ് കടന്നാൽ ചാർജ് ഇരട്ടിയാകും. സ്വദേശി ഭവനങ്ങളെ ഒഴിവാക്കിയാണ് നിരക്ക് വർധനവ് നടപ്പാക്കുന്നത്. എണ്ണവിലയിടിവിനെ തുടർന്ന് സർക്കാർ സ്വീകരിച്ച സാമ്പത്തിക പരിഷ്കരണ നയങ്ങളുടെ ഭാഗമായാണ് വൈദ്യുതിനിരക്ക് വർധിപ്പിക്കുന്നത്.
വിദേശികൾ താമസിക്കുന്ന വാടക അപ്പാർട്മെൻറുകൾ, താമസമേഖലകളിലെ വ്യാപാര സ്ഥാപനങ്ങൾ എന്നിവയിലാണ് ചൊവ്വാഴ്ച മുതൽ പുതിയ നിരക്ക് പ്രാബല്യത്തിലാകുന്നത്. 1000 യൂനിറ്റിൽ താഴെ വൈദ്യുതി ഉപയോഗിക്കുന്നവരിൽനിന്ന് കിലോവാട്ടിന് അഞ്ചു ഫിൽസ് തോതിലും 1000ത്തിനു മുകളിൽ 2000 വരെയുള്ള ഉപയോഗത്തിന് 10 ഫിൽസ് തോതിലും 2000ത്തിനു മുകളിൽ 15 ഫിൽസ് എന്ന തോതിലുമാണ് വൈദ്യുതിച്ചാർജ് ഈടാക്കുക. സ്വദേശി ഭവനങ്ങളും സ്വദേശികൾ വാടകക്ക് താമസിക്കുന്ന ഫ്ലാറ്റുകളും നിരക്ക് വർധനവിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ, സ്വന്തമായി വീടുണ്ടായിരിക്കെ വാടകവീട്ടിൽ താമസിക്കുന്ന സ്വദേശികൾ വാടകക്കെട്ടിടത്തിൽ അധികനിരക്ക് നൽകേണ്ടിവരും. വാണിജ്യമേഖലയിലെ നിരക്ക് വർധനവ് മൂന്നുമാസം മുമ്പ് നിലവിൽവന്നിരുന്നു.
സർക്കാർ ഒാഫിസുകളിലെ വർധനവ് നവംബറിലും വ്യവസായ, കാർഷിക മേഖലയിൽ അടുത്തവർഷം ഫെബ്രുവരിയിലുമാണ് പ്രാബല്യത്തിലാവുക. ഉപഭോക്താക്കൾക്ക് വൈദ്യുതി മന്ത്രാലയത്തിെൻറ സ്മാർട്ട് ഫോൺ ആപ്ലിക്കേഷനിലൂടെ പണമടക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതിന് വൈദ്യുതി മീറ്ററുകളുടെ ചിത്രമെടുത്തു മൊബൈൽ ആപ് വഴി മന്ത്രാലയത്തിലേക്കു അയക്കുകയാണ് വേണ്ടത്. മീറ്റർ റീഡിങ് പ്രകാരം അടക്കേണ്ട തുക എത്രയാണെന്ന് മറുപടി സന്ദേശം ലഭിച്ചാൽ ആപ്ലിക്കേഷൻ വഴിതന്നെ പണമടക്കാൻ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.