കുവൈത്ത് സിറ്റി: അറബ് രാജ്യങ്ങളിൽ വിവാഹമോചന കേസുകൾ വർധിക്കുന്നതായി ദ ഇക്കണോമിസ്റ്റ് മാസിക റിപ്പോർട്ട്. സ്ത്രീകൾ വിവാഹമോചന നടപടികൾ ആരംഭിക്കുന്നത് മുൻവർഷങ്ങളെ അപേക്ഷിച്ച് ഏറിയതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.
വിവാഹമോചനത്തെ സമൂഹം മുമ്പ് താൽപര്യത്തോടെ കണ്ടിരുന്നില്ല, ഇത്തരം സ്ത്രീകൾ മുമ്പ് വിമർശിക്കപ്പെടലും പതിവായിരുന്നു. എന്നാൽ, ഇന്ന് സ്ത്രീകൾ നിയമപരമായി ഇതിനെ ചോദ്യംചെയ്യുന്നുണ്ട്. അറബ് രാജ്യങ്ങളിൽ വിവാഹമോചന നിരക്ക് വർധിക്കുമ്പോൾ പാശ്ചാത്യ രാജ്യങ്ങളിൽ കുറഞ്ഞതായും റിപ്പോർട്ട് പറയുന്നതായി കുവൈത്ത് ടൈംസ് റിപ്പോർട്ട് ചെയ്തു.
സ്ത്രീകളുടെ വിവാഹമോചന പ്രക്രിയ സുഗമമാക്കിയതോടെ ഈജിപ്തിൽ വിവാഹമോചന നിരക്ക് ഇരട്ടിയായി. ജോർഡൻ, ലബനാൻ, ഖത്തർ, യു.എ.ഇ എന്നിവിടങ്ങളിൽ മൂന്നിലൊന്ന് വിവാഹങ്ങളും വിവാഹമോചനത്തിൽ അവസാനിക്കുന്നു. അതേസമയം, കുവൈത്തിൽ പകുതിയോളം വിവാഹങ്ങളും മോചനത്തിൽ അവസാനിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.
പല രാജ്യങ്ങളിലും സ്ത്രീകൾക്ക് വിവാഹമോചനത്തിനുള്ള നടപടിക്രമങ്ങൾ സുഗമമാക്കുന്നതാണ് വർധനക്ക് കാരണമെന്ന് റിപ്പോർട്ട് സൂചിപ്പിച്ചു. അസന്തുഷ്ടമായ ദാമ്പത്യത്തിൽ തുടരാൻ ആരും ആഗ്രഹിക്കുന്നില്ല. എല്ലാം സഹിച്ച് ദാമ്പത്യം തുടരുന്നതിനും തയാറല്ല.
പ്രണയത്തെ അടിസ്ഥാനമാക്കിയുള്ള വിവാഹങ്ങളുടെ വർധനയും വിവാഹമോചനത്തിന് കാരണമായി പറയുന്നു. തൊഴിൽ രംഗത്തെ പങ്കാളിത്തം കൂടിയായതോടെ സ്ത്രീകൾ സാമ്പത്തികമായി സ്വതന്ത്രരായി. ഇത് തനിച്ചുജീവിക്കാൻ അവരെ പ്രാപ്തരാക്കിയിട്ടുണ്ട്. സൗദി അറേബ്യയിൽ മണിക്കൂറിൽ ഏഴ് വിവാഹമോചനങ്ങൾ നടക്കുന്നതായി റിപ്പോർട്ട് പറയുന്നു.
തുനീഷ്യയിൽ, ഓരോ മാസവും 940 വിവാഹമോചന കേസുകൾ ലിസ്റ്റ് ചെയ്യപ്പെടുന്നു. അൽജീരിയയിൽ വിവാഹമോചനനിരക്ക് പ്രതിവർഷം 64,000 ആയി വർധിച്ചു. ജോർദാനിൽ പ്രതിവർഷം 14,000 കേസുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.