കുവൈത്ത് സിറ്റി: സർക്കാർ ആശുപത്രികളിൽ വിദേശികളുടെ ചികിത്സാ സേവന ഫീസിൽ വർധന വരുത്തിയെങ്കിലും ദന്താശുപത്രികളിൽ ഇത് ബാധകമായിരിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. സർക്കാറിന് കീഴിലുള്ള ദന്താശുപത്രികളിലും ക്ലിനിക്കുകളിലും ചികിത്സക്കെത്തുന്ന വിദേശികളിൽനിന്ന് നേരത്തേതുപോലെ രണ്ടു ദീനാർ മാത്രമായിരിക്കും ഈടാക്കുക. 2017ലെ 293ാം നമ്പർ ഉത്തരവ് പ്രകാരമാണ് സർക്കാർ ആശുപത്രികളിൽ വിദേശികളുടെ ചികിത്സ–സേവന ഫീസുകളിൽ വർധന വരുത്തിയത്. ഈ ഉത്തരവിൽ ദന്തരോഗ വിഭാഗം ഉൾപ്പെടില്ലെന്നും അതിനാൽ ചികിത്സ ഫീസ് രണ്ടു ദീനാർ തന്നെയായിരിക്കുമെന്നും ആരോഗ്യമന്ത്രാലയത്തിലെ ദന്ത വിഭാഗം അണ്ടർ സെക്രട്ടറി ഡോ. യൂസുഫ് അൽ ദുവൈരി പറഞ്ഞു.
ആരോഗ്യ ഇൻഷുറൻസ് തുക അടച്ച എല്ലാ വിദേശികളിൽനിന്നും രണ്ടു ദീനാർ മാത്രമേ ഈടാക്കാൻ പാടുള്ളൂവെന്ന് എല്ലാ ദന്താശുപത്രികളുടെയും ക്ലിനിക്കുകളുടെയും മേധാവികൾക്ക് നിർദേശം നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഫീസ് വർധനയിൽനിന്ന് ദന്താശുപത്രികളെ ഒഴിച്ചുനിർത്തിയത് ഇന്ത്യക്കാരുൾപ്പെടെ വിദേശികൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. മറ്റു രോഗങ്ങളെ അപേക്ഷിച്ച് പല്ലുമായി ബന്ധപ്പെട്ട അസുഖങ്ങൾ വിദേശികളിൽ കൂടുതലാണ്. സ്വകാര്യ ദന്താശുപത്രികളിലെ ചികിത്സാ ഫീസ് വിദേശികളെ സംബന്ധിച്ച് താങ്ങാൻ സാധിക്കാത്തതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.