കുവൈത്ത് സിറ്റി: രാജ്യനിവാസികളായ വിദേശികളിൽ കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ ഏറ്റവും പിറകിലുള്ളത് ഇന്ത്യക്കാരാണെന്ന് കുവൈത്ത് സർവകലാശാലയിലെ സാമൂഹിക ശാസ്ത്രവിഭാഗം പ്രഫസർ ഡോ. യഅ്ഖൂബ് അൽ കന്ദരി. ജനസംഖ്യാ ഘടന സംബന്ധിച്ച് കുവൈത്ത് സർവകലാശാല പൊളിറ്റിക്കൽ ക്ലബ് സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ ബിദൂനികളാണ് മുൻപന്തിയിൽ.തൊട്ടുപിന്നാലെ ഇറാഖികളും സ്വദേശികളും സിറിയക്കാരുമാണ്.
ചില പ്രവാസി സമൂഹങ്ങൾ പ്രത്യേക മേഖലകളിൽ കേന്ദ്രീകരിക്കുന്നത് സുരക്ഷാപ്രശ്നം സൃഷ്ടിക്കുന്നുണ്ട്. കൊലപാതകം, സംഘർഷം, മോഷണം, സമരം തുടങ്ങിയവയൊക്കെ അത്തരം സംഘടിത സാഹചര്യത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ വിദേശി തൊഴിലാളികളിൽ 72ശതമാനവും അവിദഗ്ധരാണ് എന്നതാണ് രാജ്യം നേരിടുന്ന പ്രശ്നമെന്ന് സെമിനാറിൽ വിദഗ്ധർ അഭിപ്രായപ്പെട്ടു. വിദേശികളുടെ എണ്ണപ്പെരുപ്പത്തേക്കാൾ ഗൗരവമേറിയത് ഇതാണെന്ന് പൊതുഅഭിപ്രായം ഉയർന്നു.
ദേശീയസുരക്ഷ, വികസനമേഖല തുടങ്ങിയവയുമായി ബന്ധപ്പെടുത്തിയുള്ളതാകണം ജനസംഖ്യാ ഘടനയെന്ന് ചൂണ്ടിക്കാട്ടിയ വിദഗ്ധർ ഗാർഹികത്തൊഴിലാളികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നത് ശ്രദ്ധയിൽപെടുത്തി. 2003ൽ 4,05,050 പേരാണ് ഗാർഹികത്തൊഴിൽ വിസയിൽ ഉണ്ടായിരുന്നതെങ്കിൽ നിലവിൽ അത് ഏഴുലക്ഷമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.