അനധികൃതമായി ജോലി നേടിയവരെ കണ്ടെത്താൻ അന്വേഷണം തുടങ്ങി
കുവൈത്ത് സിറ്റി: കുവൈത്തിൽ വ്യാജ യോഗ്യതാ സർട്ടിഫിക്കറ്റുകൾക്കെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം നടപടി കടുപ്പിച്ചു.
അംഗീകൃതമല്ലാത്ത സർവകലാശാലകളിൽനിന്ന് നേടിയതും അംഗീകൃത സർവകലാശാലകളുടെ പേരിൽ വ്യാജമായി നിർമിച്ചതുമായ യോഗ്യതാ സർട്ടിഫിക്കറ്റുകളുപയോഗിച്ച് ജോലി നേടിയവരെ കണ്ടെത്തുന്നതിനായി പബ്ലിക് അതോറിറ്റി ഫോർ അപ്ലൈഡ് എജുക്കേഷനിലെ വസ്തുതാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വ്യാജമോ അംഗീകാരമില്ലാത്ത സ്ഥാപനങ്ങളിൽനിന്നുള്ളതോ ആയ ബിരുദ / ഡിപ്ലോമ സർട്ടിഫിക്കറ്റുകളുടെ സഹായത്തോടെ നിരവധി പേർ ജോലിനേടിയതായി നേരത്തേ പരാതികൾ ഉയർന്നിരുന്നു.
ഇതേതുടർന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ഹാമിദ് അൽ അജ്മിയുടെ നിർദേശപ്രകാരം കുറ്റാന്വേഷണ വകുപ്പിെൻറ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ വ്യാജ സർട്ടിഫിക്കറ്റ് റാക്കറ്റിന് ഒത്താശ നൽകിയ മന്ത്രാലയ ജീവനക്കാരനെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തു. അറബ് വംശജനായ ഉദ്യോഗസ്ഥനാണ് പിടിയിലായത്.
അറബ് രാജ്യത്തെ സർവകലാശാലകളുടെ പേരിൽ സർട്ടിഫിക്കറ്റുകൾ വ്യാജമായുണ്ടാക്കി നിരവധി വിദേശികൾ ജോലി നേടിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടണ്ട്. അന്വേഷണത്തിൽ വ്യാജമാണെന്നു കണ്ടെത്തിയ മുഴുവൻ സർട്ടിഫിക്കറ്റുകളുടെയും സാധുത റദ്ദാക്കാൻ മന്ത്രാലയം തീരുമാനിച്ചു. ഇവർക്കെല്ലാം ജോലി നഷ്ടമാവും.
വ്യാജ സർട്ടിഫിക്കറ്റ് നിർമാണത്തിനെതിരെ ശക്തമായ നടപടി വേണമെന്ന് എം.പിമാർ
കുവൈത്ത് സിറ്റി: വ്യാജ സർട്ടിഫിക്കറ്റ് നിർമാണത്തിന് പിന്നിലുള്ള മുഴുവൻ പേരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അവ ഉപയോഗിച്ച് ജോലിയിൽ പ്രവേശിച്ചവരെ കണ്ടെത്തണമെന്നും എം.പിമാർ. കഴിഞ്ഞ ദിവസം വ്യാജസർട്ടിഫിക്കറ്റ് നിർമാണവുമായി ബന്ധപ്പെട്ട് ഈജിപ്തുകാരൻ പിടിയിലായ സംഭവം വിവാദമായതോടെയാണ് പാർലമെൻറ് തലത്തിലും വിഷയം ചർച്ചയായത്.
പ്രതികൾക്ക് ശക്തമായ ശിക്ഷ ലഭിക്കാത്തതുകൊണ്ടാണ് ഇത്തരം സംഭവങ്ങൾ വീണ്ടും ആവർത്തിക്കുന്നതെന്നാണ് എം.പിമാരുടെ വാദം. സമാനമായ മുഴുവൻ കേസുകളും പുനഃപരിശോധനക്ക് വിധേയമാക്കി പ്രതികൾക്ക് മതിയായ ശിക്ഷ ഉറപ്പുവരുത്താൻ സർക്കാറിന് ബാധ്യതയുണ്ടെന്ന് എം.പി. ഉമർ അൽ തബ്തബാഇ പറഞ്ഞു.
വ്യാജ സർട്ടിഫിക്കറ്റ് നിർമാണം തടയുന്നതിെൻറ ഉത്തരവാദിത്തം വിദ്യാഭ്യാസ മന്ത്രാലയത്തിന് മാത്രമല്ലെന്ന് പാർലമെൻറിലെ വിദ്യാഭ്യാസ സമിതി മേധാവി ഡോ. ഔദ അൽ റൂയി അഭിപ്രായപ്പെട്ടു.
വിദേശകാര്യമുൾപ്പെടെ ബന്ധപ്പെട്ട എല്ലാ മന്ത്രാലയങ്ങൾക്കും അതിന് ബാധ്യതയുണ്ട്. ഏതെങ്കിലും ഒരു വിദേശിയെ പിടികൂടിയതുകൊണ്ട് മാത്രം ഇത്തരം സംഭവങ്ങൾ തടയാനാവില്ലെന്നും മന്ത്രാലയങ്ങളിൽ ഇതിന് ഒത്താശ ചെയ്തുകൊടുക്കുന്ന സ്വദേശികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് അബ്ദുല്ല ഫുഹാദ് എം.പി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.