കുവൈത്ത് സിറ്റി: വേനലവധിക്കുശേഷം കുവൈത്തിലെ ഇന്ത്യൻ സ്കൂളുകൾ ഇന്നുമുതൽ പ്രവർത്തനം ആരംഭിക്കും. കോവിഡിന്റെ രൂക്ഷത നീങ്ങിയെങ്കിലും സുരക്ഷക്രമീകരണങ്ങൾ എല്ലാ സ്കളുകളിലും ഒരുക്കിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ മുതിർന്ന ക്ലാസുകളായ എട്ടുമുതൽ 12 വരെ തുറക്കാനും ഒരാഴ്ച കഴിഞ്ഞ് മറ്റു ക്ലാസുകൾ ആരംഭിക്കാനുമാണ് തീരുമാനം. ഒന്നിലേറെ സ്കൂളുകൾ തുറക്കൽ തീയതി അടുത്ത ആഴ്ചയിലേക്ക് നീട്ടിവെച്ചിട്ടുണ്ട്. അതേസമയം ചില സ്കൂളുകളിൽ കഴിഞ്ഞ ആഴ്ച മുതൽ മുതിർന്ന കുട്ടികൾക്ക് ക്ലാസ് ആരംഭിച്ചിട്ടുണ്ട്.
കോവിഡ്ഭീതി ഒഴിഞ്ഞെങ്കിലും മാസ്കും സാനിറ്റൈസറും സ്കൂളിൽ കരുതുന്നതായും മറ്റു സുരക്ഷക്രമീകരണങ്ങൾ ഒരുക്കുമെന്നും സ്കൂൾ അധികൃതർ അറിയിച്ചു. കഴിഞ്ഞ രണ്ടുവർഷവും കോവിഡ് സ്കൂൾ പ്രവർത്തനങ്ങളെ ബാധിച്ചിരുന്നു. ഏപ്രിലിൽ പുതിയ അധ്യയന വർഷം ആരംഭിച്ചെങ്കിലും മുഴുവൻ സമയം പൂർണതോതിൽ സ്കൂളുകൾ പ്രവർത്തിച്ചിരുന്നില്ല. ഓൺലൈൺ-ഓഫ്ലൈൻ രീതിയിലാണ് ക്ലാസ് മുന്നോട്ടുകൊണ്ടുപോയത്.
മുഴുവൻ കുട്ടികളും സ്കൂളിൽ എത്തുന്ന തരത്തിലാണ് നിലവിൽ പഠനസമയം ക്രമീകരിച്ചിട്ടുള്ളത്. കോവിഡിനെ പേടിക്കാതെ, മാസ്കില്ലാത്ത മുഖംകണ്ട് ക്ലാസിലിരിക്കാം എന്ന പ്രതീക്ഷയിലാണ് വിദ്യാർഥികൾ. അതിനിടെ രാജ്യത്ത് കനത്ത ചൂട് തുടരുന്നതിനാൽ സ്കൂൾ തുറക്കൽ ദിവസം ഇനിയും നീട്ടിവെക്കണോ എന്നും ചില മാനേജ്മെന്റുകൾക്ക് ആലോചനയുണ്ട്. അവധിക്ക് നാട്ടിലേക്ക് തിരിച്ച മലയാളികൾ അടക്കമുള്ള കുട്ടികളും അധ്യാപകരും സ്കൂൾ ജീവനക്കാരും കഴിഞ്ഞ ദിവസങ്ങളിലായി കുവൈത്തിൽ തിരിച്ചെത്തിയിട്ടുണ്ട്. അതേസമയം, കുവൈത്തിലെ അറബിക് സ്കൂളുകൾ തുറക്കുന്നത് ഇനിയും വൈകും. അടുത്തമാസം പകുതിയോടെ ജീവനക്കാർ സ്കൂളിൽ എത്തണമെന്ന് വിദ്യാഭ്യാസ അധികൃതർ അറിയിച്ചിട്ടുണ്ട്. പുതിയ അധ്യാപകർക്ക് പരിശീലന കോഴ്സും അടുത്തമാസം നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.