കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സുനിൽ ജയിൻ ഒക്ടോബർ 31ന് വിരമിക്കുന്നു. മൂന്നര വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷമാണ് അദ്ദേഹം മടങ്ങുന്നത്. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന് കീഴിൽ വിവിധ തസ്തികകളിൽ നാലുപതിറ്റാണ്ട് സേവനം ചെയ്താണ് കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതിയായുള്ള സുനിൽ ജയിനിെൻറ പടിയിറക്കം. കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിെൻറ വിവിധ പ്രശ്നങ്ങളിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്താനും ഫലമുണ്ടാക്കാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഏറ്റവുമൊടുവിൽ ഖറാഫി നാഷനൽ കമ്പനിയിലെ തൊഴിൽ പ്രശ്നം കുവൈത്ത് ഉന്നതാധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരാനും പരിഹാരമുണ്ടാവുമെന്ന് ഉറപ്പുവാങ്ങാനും അദ്ദേഹത്തിന് കഴിഞ്ഞു. ഖറാഫി കമ്പനിയിലെ 3242 പേരുടെ പട്ടിക അധികൃതർക്ക് കൈമാറിയിട്ടുണ്ട്. രാജ്യനിവാസികളായ മുഴുവൻ പേർക്കും സമീപിക്കാവുന്ന സാന്നിധ്യമായിരുന്നു അദ്ദേഹത്തിേൻറത്. ഇവിടത്തെ സാമൂഹിക പ്രവർത്തകർക്കും അദ്ദേഹത്തെ കുറിച്ച് നല്ല വാക്കുകൾ ഏറെ പറയാനുണ്ട്. കുവൈത്തിലെ മലയാളി സമൂഹത്തോട് എന്നും പ്രത്യേക അടുപ്പം പുലർത്തിയിട്ടുണ്ട് അദ്ദേഹം. മലയാളി സംഘടനകളുടെ ആഘോഷ പരിപാടികളിലും മറ്റു പൊതുപരിപാടികളിലും തലയെടുപ്പുള്ള നിറസാന്നിധ്യമായിരുന്നു സുനിൽ െജയിൻ. ഇന്ത്യയിൽനിന്ന് ഗാർഹികത്തൊഴിലാളികളെ കൊണ്ടുവരണമെങ്കിൽ സ്പോൺസർ ബാങ്ക് ഗാരൻറി തുക കെട്ടിവെക്കണമെന്ന് നിർബന്ധം പിടിച്ചത് രാജ്യതാൽപര്യം മുൻനിർത്തിയുള്ള കാർക്കശ്യത്തിെൻറ തെളിവാണ്.
വീട്ടുജോലിക്കാരായി എത്തി പീഡനത്തിനിരയാവുന്ന ഇന്ത്യക്കാരുടെ പ്രശ്നത്തിന് ശാശ്വത പരിഹാരം ആയിരുന്നു അദ്ദേഹം മുന്നോട്ടുവെച്ച ആവശ്യം. ഇക്കാര്യത്തിൽ ചില നടപടികൾ സർക്കാറിനെക്കൊണ്ട് എടുപ്പിക്കാനുമായി. അനധികൃത നഴ്സിങ് റിക്രൂട്ട്മെൻറ് നിർബാധം തുടർന്ന പശ്ചാത്തലത്തിൽ റിക്രൂട്ട്മെൻറ് സർക്കാർ അംഗീകൃത ഏജൻസികൾ വഴി മാത്രമാക്കാനും സുനിൽ ജയിൻ ഇടപെട്ടു. ഇതിന് ശേഷവും അനധികൃത റിക്രൂട്ട്മെൻറ് തുടർന്നപ്പോൾ വിഷയത്തിൽ കുവൈത്ത് ആരോഗ്യ മന്ത്രി ഡോ. ജമാൽ അൽ ഹർബിയെ ഇടപെടുവിക്കാനും കഴിഞ്ഞു. നഴ്സിങ് റിക്രൂട്ട്മെൻറ് വിഷയത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. കോൺസുലർ സർവിസും ഇക്കാലയളവിൽ മികച്ചതായി. ഒരു ദിവസത്തിനകം പാസ്പോർട്ട് ലഭ്യമാക്കാനും ഒറ്റ പ്രവൃത്തി ദിവസത്തിനുള്ളിൽ ഇന്ത്യക്കാരല്ലാത്തവർക്ക് വിസ ലഭ്യമാക്കാനും ഇപ്പോൾ കഴിയുന്നുണ്ട്. ഇന്ത്യക്കാർ വ്യാപകമായി താമസിക്കുന്ന അബ്ബാസിയയിൽ പാസ്പോർട്ട് സർവിസ് സെൻററുമായി. നവീകരിച്ച് മനോഹരമാക്കിയ ഇന്ത്യൻ എംബസി ഒാഡിറ്റോറിയം രജിസ്റ്റർ ചെയ്ത ഇന്ത്യൻ സംഘടനകൾക്ക് പരിപാടികൾ സംഘടിപ്പിക്കാൻ ലഭ്യമാക്കി. എംബസി സമുച്ചയത്തിൽ മഹാത്മാഗാന്ധിയുടെ പ്രതിമ സ്ഥാപിച്ചതും സുനിൽ ജയിനിെൻറ കാലത്താണ്. ഇത്തരത്തിലാകമാനം കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന് എക്കാലവും ഒാർമിക്കാൻ കഴിയുന്ന അടയാളങ്ങളും നേട്ടങ്ങളും ബാക്കിവെച്ചാണ് സുനിൽ ജയിനിെൻറ പടിയിറക്കം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.