കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന ഡിപ്പോകൾ ലക്ഷ്യമിട്ട് വീണ്ടും ആക്രമണം. ബുധനാഴ്ച പുലർച്ചെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഇന്ധന ടാങ്കുകൾക്ക് കാര്യമായ നാശനഷ്ടമുണ്ടായി.
ഇന്ധന സംഭരണ സ്ഥലത്ത് വൻ തീപിടുത്തമുണ്ടായതായും പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ (പി.എസി.എ) അറിയിച്ചു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കുവൈത്ത് ഏവിയേഷൻ ഫ്യൂവലിങ് കമ്പനിയുടെ ഇന്ധന ടാങ്കുകളിലാണ് ആക്രമണങ്ങൾ ഉണ്ടായതെന്നും ഇത് പ്ലാന്റിനുള്ളിൽ വലിയ തീപിടുത്തത്തിന് കാരണമായെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. അടിയന്തര പ്രതികരണ സംഘങ്ങളെ ഉടൻ സഥലത്ത് വിന്യസിക്കുകയും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. അധികൃതർ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്.
ഫെബ്രുവരി 28ന് ശേഷം ഇത് മൂന്നാം തവണയാണ് കുവൈത്ത് വിമാനത്താവളത്തിനുനേരെ ആക്രമണം നടക്കുന്നത്. ആദ്യ ആക്രമണത്തിൽ വിമാനത്താവളത്തിലെ റഡാർ സംവിധാനത്തിന് കേടുപാടുകൾ സംഭവിച്ചിരുന്നു. ഇന്ധന ടാങ്കുകൾക്ക് നേരെ കഴിഞ്ഞ ആഴ്ച നടന്ന ആക്രമണത്തിൽ ദിവസങ്ങൾ എടുത്താണ് തീ അണച്ചത്. സംഘർഷ പശ്ചാത്തലത്തിൽ അടച്ചിട്ട വിമാനത്താവളം ഇതുവരെ തുറന്നിട്ടില്ല.
അതേസമയം, സൗദി അറേബ്യയിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ച രണ്ട് ഡ്രോണുകൾ കൂടി വിജയകരമായി തടയുകയും തകർക്കുകയും ചെയ്തതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. യു.എസ്-ഇസ്രായേൽ സംഖ്യം ഇറാനുമായി യുദ്ധം ആരംഭിച്ചത് മുതൽ സൗദി അറേബ്യയെ ലക്ഷ്യമിട്ട് നടക്കുന്ന മിസൈൽ, ഡ്രോൺ ആക്രമണ പരമ്പരയിലെ ഏറ്റവും പുതിയ സംഭവമാണിത്. മേഖലയിലെ സംഘർഷാവസ്ഥ തുടരുന്ന പശ്ചാത്തലത്തിൽ പ്രതിരോധ സംവിധാനങ്ങൾ ശക്തമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.