കുവൈത്ത് സിറ്റി: മുൻ വർഷങ്ങളെ അപേക്ഷിച്ച് രാജ്യത്ത് വാഹനാപകടങ്ങളുടെ എണ്ണവും മരണവും കുറയുന്നു. കഴിഞ്ഞ വർഷം രാജ്യത്ത് വാഹനാപകടങ്ങളിൽ 322 പേർ മരിച്ചതായി ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ യൂസുഫ് അൽ ഖദ്ദ അറിയിച്ചു.
2022ൽ രാജ്യത്ത് രജിസ്റ്റർ ചെയ്തത് 42.3 ലക്ഷം ട്രാഫിക് നിയമലംഘനമാണ്. ഇതിൽ നേരിട്ടുള്ള ലംഘനം 13.8 ലക്ഷവും പരോക്ഷമായ ലംഘനം 28.5 ലക്ഷവുമാണ്.
വേഗപരിധി ലംഘിച്ച 26.5 ലക്ഷം കേസ് രജിസ്റ്റർ ചെയ്തു. മറ്റു വകുപ്പുകളിലായി 2.36 ലക്ഷം ഗതാഗതലംഘനങ്ങളും രേഖപ്പെടുത്തി. 5076 കാറുകളും 798 മോട്ടോർ സൈക്കിളുകളും കണ്ടുകെട്ടിയതായും സ്ഥിതിവിവരക്കണക്ക് സൂചിപ്പിക്കുന്നു. സ്ഥിതിവിവരക്കണക്കു പ്രകാരം 2022ൽ വാഹനാപകടങ്ങളുടെ തോത് കുറഞ്ഞ് 68,770 ആയി. അപകടത്തിൽ മരിക്കുന്നവരുടെ എണ്ണവും കുറഞ്ഞു.
2021ൽ വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം 323 ആണ്. 2020ൽ 352 പേർ മരിച്ചിരുന്നു. 2019ൽ 365, 2018ൽ 401, 2017ൽ 424, 2016ൽ 429 എന്നിങ്ങനെയാണ് മരിച്ചവരുടെ എണ്ണം. ഡ്രൈവിങ്ങിനിടെ ഫോണിൽ സംസാരിക്കുക, റെഡ് സിഗ്നൽ ലംഘിച്ച് വാഹനമോടിക്കുക, അമിത വേഗത്തിൽ പോകുക എന്നിവയാണ് പ്രധാന അപകടകാരണമെന്ന് അധികൃതർ പറഞ്ഞു.
മുൻ വർഷങ്ങളെ അപേക്ഷിച്ച് വാഹനാപകടങ്ങളുടെ എണ്ണവും അപകട മരണവും കഴിഞ്ഞ വർഷം കുറവാണ്. ജനസംഖ്യയും വാഹനങ്ങളും വർധിച്ചിട്ടും മരണനിരക്ക് കുറഞ്ഞുവരുന്നത് ശുഭസൂചനയായാണ് കണക്കാക്കുന്നത്.
നിയമലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ചതും മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും നടത്തിയ പ്രചാരണപ്രവർത്തനങ്ങളും ഫലംചെയ്തതായാണ് ഇത് സൂചിപ്പിക്കുന്നത്. ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴശിക്ഷ ഉയർത്തിയതും വാഹനം കസ്റ്റഡിയിലെടുക്കാനുള്ള തീരുമാനവും നിയമം ലംഘിക്കുന്ന വാഹനങ്ങളും ഡ്രൈവറെയും കസ്റ്റഡിയിലെടുക്കുന്നതും ആളുകളെ ഗതാഗതനിയമം പാലിക്കാൻ പ്രേരിപ്പിക്കുന്നതായി കണക്കാക്കുന്നു. നിയമ ലംഘനം കണ്ടെത്താൻ പുതിയ കാമറകൾ സ്ഥാപിച്ചതും ഗുണംചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.