24 വയസ്സ് കഴിഞ്ഞവരെ ആശ്രിത വിസയിൽ തുടരാൻ അനുവദിക്കില്ല

കുവൈത്ത് സിറ്റി: 24 വയസ്സിൽ കൂടുതൽ പ്രായമുള്ളവർക്ക് സഹോദരങ്ങളുടെ സ്പോൺസർഷിപ്പിൽ താമസാനുമതി നൽകില്ലെന്ന് കുവൈത്ത് താമസകാര്യ വകുപ്പ്. ഇത്തരത്തിൽ ആശ്രിത വിസയിൽ കഴിയുന്നവർ തൊഴിൽ വിസയിലേക്ക് മാറുകയോ രാജ്യംവിടുകയോ ചെയ്യണം. 
ഇതിനായി നാല് മാസത്തെ സമയ പരിധി അനുവദിക്കുമെന്നും റിപ്പോർട്ട്. ഈ നിബന്ധനയിൽനിന്ന് സ്വദേശികളുമായി കുടുംബ ബന്ധമുള്ള ആശ്രിത വിസക്കാതെ ഒഴിവാക്കിയിട്ടുണ്ട്. ഇക്കൂട്ടർക്ക് നിലവിലേത് പോലെ ഇൻഷുറൻസ് ഫീസും ഇഖാമ ഫീസും കൊടുത്ത് വിസ പുതുക്കാൻ അവസരം നൽകും. ആശ്രിത വിസയിൽ ഉള്ള മാതാപിതാക്കളുടെ ഇൻഷുറൻസ് ഫീസ് ഭാവിയിൽ പ്രതിവർഷം 300 മുതൽ 600 ദീനാറായി വർധിപ്പിക്കുമെന്നും താമസ വകുപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. 
ആശ്രിത വിസയിലുള്ള മാതാപിതാക്കളുടെ പ്രായം 65 ൽ കുറവാണെങ്കിൽ പ്രതിവർഷംഒരാൾക്ക് 300 ദിനാറും 75നു മുകളിലാണെങ്കിൽ 600 ദിനാറുംവീതം ഈടാക്കാനാണ് നീക്കം. മാതാപിതാക്കൾ അംഗപരിമിതരോ ബുദ്ധിമാന്ദ്യമുള്ളവരോ ആണെങ്കിൽ ഇൻഷുറൻസ് ഈടാക്കില്ല. ഭാര്യ, മക്കൾ എന്നിവർ ഒഴികെയുള്ളവരെ കുടുംബവിസയിൽ കൊണ്ടുവരുന്നത് വിലക്കിയുള്ള തീരുമാനം ഉടൻ പിൻവലിക്കുന്നത് കടുത്ത നിബന്ധനകൾക്ക് വിധേയമായാണ്.  ഭാര്യക്കും കുട്ടികൾക്കും പുറമെ രക്ഷിതാക്കളെയും സഹോദരങ്ങളെയും ആശ്രിത വിസയിൽ കൊണ്ടുവരണമെങ്കിൽ പ്രതിവർഷം ഒരാളിൽനിന്ന് 300 ദീനാർ ആരോഗ്യ ഇൻഷുറൻസ് ഈടാക്കണമെന്നതാണ് പ്രധാന നിബന്ധന. 
ഒരു വർഷത്തേക്ക് ഇഖാമ അടിക്കുന്നതിന് കൊടുക്കേണ്ട 200 ദീനാറിന് പുറമെയാണിത്. ഫലത്തിൽ ആശ്രിത വിസയിൽ രക്ഷിതാക്കളെ നിലനിർത്തുന്നതും പുതുതായി കൊണ്ടുവരുന്നതും ഭാരിച്ച ചെലവുള്ളതായി മാറും. ഭാര്യയും കുട്ടികളുമല്ലാത്തവരെ സ്പോൺസർചെയ്യാൻ വിദേശികൾക്ക് 1000 ദിനാർ മിനിമം വേതനം ഉണ്ടായിരിക്കണമെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു. കുവൈത്തിലെ സൗജന്യ ചികിത്സ ലക്ഷ്യംവെച്ച് വിദേശികൾ പ്രായമായ മാതാപിതാക്കളെ ആശ്രിതവിസയിൽ കൊണ്ടുവരുന്നതിന് തടയിടുകയാണ് അധികൃതർ ലക്ഷ്യം വെക്കുന്നത്.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.