കുവൈത്ത് എണ്ണയുല്‍പാദനം 1,46,000 ബാരല്‍ കുറച്ചു

കുവൈത്ത് സിറ്റി: ഒപെക് തീരുമാനത്തെ തുടര്‍ന്ന് കുവൈത്ത് എണ്ണയുല്‍പാദനം വെട്ടിക്കുറച്ചത് പ്രതിദിനം 1,46,000 മുതല്‍ 1,48,000 ബാരല്‍. ഒപെക് ധാരണയനുസരിച്ച് കുവൈത്ത് കുറക്കേണ്ടത് പ്രതിദിനം 1,33,000 ബാരലാണ്. പ്രതിദിനം 2.8 മില്യന്‍ ബാരല്‍ പെട്രോളിയം ഉല്‍പാദിപ്പിക്കുന്നിടത്തുനിന്നാണ് ഇത്രയും കുറവുവരുത്തിയത്. ഉല്‍പാദനം കുറക്കണമെന്ന ധാരണയെ അംഗീകരിക്കുന്നതോടൊപ്പം ബുര്‍ഗാനിലെയും വടക്കന്‍ മേഖലയിലെയും എണ്ണക്കിണറുകളുടെ അറ്റകുറ്റപ്പണിക്കുള്ള അവസരമായി ഈ സമയത്തെ കാണുകയാണ് കുവൈത്ത് ചെയ്തത്. കുവൈത്ത് എണ്ണമന്ത്രി ഇസാം അല്‍ മര്‍സൂഖ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചതാണിത്. 
കഴിഞ്ഞയാഴ്ച മുതല്‍ നിശ്ചിത അളവിലും കുറച്ചാണ് ഉല്‍പാദനമെങ്കിലും എത്രയാണ് വെട്ടിക്കുറച്ചതെന്ന് പ്രഖ്യാപിച്ചിരുന്നില്ല. ഇതാണ് ഇപ്പോള്‍ പുറത്തുവിട്ടത്. ഒരു ദിവസത്തെ ആകെ ഉല്‍പാദനം 32.5 മുതല്‍ 33 മില്യണ്‍ ബാരല്‍ ആയി പരിമിതപ്പെടുത്താനാണ് ഒപെക് ധാരണ. ഇതോടെ ഒരു ദിവസത്തെ ഉല്‍പാദനത്തില്‍ 7,50,000 ബാരലിന്‍െറ കുറവാണുണ്ടാവുക. ആഗോള വിപണിയില്‍ ക്രൂഡോയിലിന്‍െറ വില കൂപ്പുകുത്തിയ സാഹചര്യത്തിലാണ് എണ്ണയുല്‍പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് പെട്രോളിയം ഉല്‍പാദനം കുറക്കാന്‍ തീരുമാനിച്ചത്. എട്ടു വര്‍ഷത്തിനിടെ ആദ്യമായാണ് ഒപെക് ഉല്‍പാദനം കുറക്കുന്നത്. 
അതിനിടെ, എണ്ണവില ഇടിഞ്ഞതിനെ തുടര്‍ന്ന് രാജ്യത്തിന്‍െറ പെട്രോളിയം നിക്ഷേപനയത്തില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ളെന്ന് മന്ത്രി പറഞ്ഞു. 2020ഓടെ 120 ബില്യന്‍ ഡോളറാണ് രാജ്യം എണ്ണമേഖലയില്‍ നിക്ഷേപിക്കുക. എണ്ണവിലയിടിഞ്ഞത് താല്‍ക്കാലിക പ്രതിഭാസമാണെന്നും വില തിരിച്ചുകയറുമെന്ന് ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദീര്‍ഘകാല നിക്ഷേപ പദ്ധതിയില്‍ മാറ്റം വരുത്തേണ്ട ഒരു സാഹചര്യവും ഇല്ല.  
എണ്ണവില ബാരലിന് 55നും 60നും ഇടയില്‍ ഡോളറില്‍ സ്ഥിരത കൈവരിക്കുമെന്നും വിപണി അനുകൂലമായാല്‍ വില ഇതിലും കൂടാന്‍ മാത്രമേ സാധ്യതയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.