കര്‍ശന നിര്‍ദേശവുമായി വാണിജ്യമന്ത്രാലയം

കുവൈത്ത് സിറ്റി: റേഷന്‍ ഉല്‍പന്നങ്ങള്‍ പുറത്തു മറിച്ചുവില്‍ക്കുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പുമായി അധികൃതര്‍. സ്വദേശികള്‍ക്കു ലഭിക്കേണ്ട റേഷന്‍ ഉല്‍പന്നങ്ങള്‍ പലവിധ മാര്‍ഗത്തിലൂടെ പുറത്തേക്ക്  പോകുന്നതായി മന്ത്രാലയത്തിന്‍െറ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതുസംബന്ധിച്ച് വിതരണക്കാര്‍ക്ക് മന്ത്രാലയം സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്.
ഗാര്‍ഹികത്തൊഴിലാളികള്‍ക്ക് സ്പോണ്‍സറുടെ ഒറിജിനല്‍ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാല്‍ മാത്രം ഉല്‍പന്നങ്ങള്‍ നല്‍കിയാല്‍ മതിയെന്നും ഉത്തരവിലുണ്ട്. ഇവരുടെ പേര് റേഷന്‍ കാര്‍ഡിലുണ്ടെന്നും ഉറപ്പുവരുത്തണം. റേഷന്‍ വിതരണ ബ്രാഞ്ചുകളില്‍നിന്ന് വാങ്ങുന്ന കുട്ടികള്‍ക്കുള്ള പാല്‍ കൈമാറ്റം ചെയ്യുന്നതും അനുവദിക്കില്ല.
 രാജ്യത്ത് സ്വദേശി കുടുംബംഗങ്ങളുടെ എണ്ണം അനുസരിച്ച് സര്‍ക്കാര്‍ വിതരണം ചെയ്യുന്ന റേഷന്‍ സാധനങ്ങള്‍ വിലകുറച്ച് വഴിവാണിഭക്കാരിലൂടെ വ്യാപകമായ തോതില്‍ വില്‍ക്കുന്നതായി പരാതിയുയര്‍ന്നിരുന്നു. അരി, പഞ്ചസാര, പാചക എണ്ണ, കുട്ടികള്‍ക്കുള്ള പാല്‍പൊടി, പരിപ്പ് തുടങ്ങിയ അവശ്യ ഭക്ഷ്യവസ്തുക്കളാണ് സ്വദേശികള്‍ക്ക് സര്‍ക്കാര്‍ റേഷന്‍ ഇനത്തില്‍ മാസംതോറും നല്‍കിവരുന്നത്. മേല്‍തട്ടുകാരായ സ്വദേശികള്‍ റേഷന്‍ ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നതില്‍ അത്ര ശുഷ്കാന്തി കാണിക്കാറില്ല. പകരം, തങ്ങളുടെ കീഴില്‍ ജോലിചെയ്യുന്ന വീട്ടുവേലക്കാര്‍, ഡ്രൈവര്‍മാര്‍ പോലുള്ള വിദേശികള്‍ക്ക് ഇവ നല്‍കുകയും അവര്‍ തുച്ഛമായ വിലക്ക് അവ വില്‍ക്കുകയും ചെയ്യുന്നതിലൂടെയാണ് റേഷന്‍ സാധനങ്ങള്‍ വഴിവാണിഭക്കാരിലത്തെുന്നത്. ഇടത്തരക്കാരായ സ്വദേശികള്‍ നേരിട്ട് തന്നെ തങ്ങള്‍ക്ക് ലഭിക്കുന്ന റേഷന്‍ സാധനങ്ങള്‍ ഇടനിലക്കാരിലൂടെ വിദേശ വഴിവാണിഭക്കാര്‍ക്ക് തുച്ഛമായ തുകക്ക് നല്‍കുന്നതാണ് മറ്റൊരു രീതി.
സ്വദേശി വീടുകളില്‍നിന്ന് ലഭിക്കുന്ന റേഷന്‍ ഭക്ഷ്യവസ്തുക്കള്‍ വഴിയോര കച്ചവടക്കാര്‍ക്ക് എത്തിച്ചുകൊടുക്കാനായി മാത്രം ചില സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അന്വേഷണത്തില്‍ കണ്ടത്തെിയിരുന്നു. 1979ലെ നിയമപ്രകാരം റേഷന്‍ സാധനങ്ങള്‍ വില്‍ക്കുന്നതും വാങ്ങുന്നതും ചുരുങ്ങിയത് 10 വര്‍ഷം വരെ തടവും ആയിരം ദീനാര്‍ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. എന്നാല്‍, ഈ നിയമം കാറ്റില്‍പറത്തി രാജ്യത്ത് റേഷന്‍ സാധനങ്ങളുടെ അനധികൃത വില്‍പന വ്യാപകമാണ്. ഏഷ്യന്‍ രാജ്യക്കാരും അറബ് വംശജരായ വിദേശികളുമാണ് ഇവയുടെ വില്‍പനക്കാരായും ഉപഭോക്താക്കളായും കൂടുതല്‍ രംഗത്തുള്ളത്. മാര്‍ക്കറ്റില്‍ കൊടുക്കുന്നതിന്‍െറ പകുതിയിലും കുറഞ്ഞ വില കൊടുത്താല്‍ അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യസാധനങ്ങള്‍ ലഭിക്കുമെന്നതാണ് ഇടത്തരക്കാരായ വിദേശികളെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.