ഒളിമ്പിക് കമ്മിറ്റിക്കുള്ള വിലക്കുനീക്കല്‍:ചര്‍ച്ചയിലൂടെ മുന്നോട്ടുവെച്ച ധാരണ കുവൈത്ത് നിരാകരിച്ചു –ഐ.ഒ.സി

കുവൈത്ത് സിറ്റി: രാജ്യത്തെ കായികമേഖലക്ക് കൂച്ചുവിലങ്ങിട്ട് അന്താരാഷ്ട്ര ഒളിമ്പിക് സിമിതി, കുവൈത്ത് ഒളിമ്പിക് കമ്മിറ്റിക്ക് ഏര്‍പ്പെടുത്തിയ വിലക്കുനീക്കാന്‍ ചര്‍ച്ചയിലൂടെ മുന്നോട്ടുവെച്ച ധാരണ കുവൈത്ത് സര്‍ക്കാര്‍ നിരാകരിച്ചതായി വെളിപ്പെടുത്തല്‍. ഐ.ഒ.സി ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ പിയര്‍ മിറോയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈവര്‍ഷം ജനുവരിയില്‍ ഐക്യരാഷ്ട്രസഭയുടെ മധ്യസ്ഥതയില്‍ ജനീവയില്‍ ഐ.ഒ.സി പ്രതിനിധികളും കുവൈത്ത് സര്‍ക്കാര്‍ നിയോഗിച്ചവരും തമ്മില്‍ രണ്ടുവട്ടം കൂടിയാലോചനകള്‍ നടത്തിയശേഷം അംഗീകരിച്ച ധാരണ കുവൈത്ത് സര്‍ക്കാര്‍ തള്ളുകയായിരുന്നുവെന്ന് പിയര്‍ മിറോ പറഞ്ഞു. 
ഇതോടെ വിലക്ക് നീക്കുന്നതിനുള്ള വാതില്‍ അടയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷാവസാനമാണ് കുവൈത്ത് കായികലോകത്തെ ഞെട്ടിച്ച് ഒന്നിനുപിറകെ ഒന്നായി വിലക്കുകളത്തെിയത്. കുവൈത്ത് ഫുട്ബാള്‍ അസോസിയേഷന്‍െറ (കെ.എഫ്.എ) പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാറിന്‍െറ ഇടപെടലുണ്ടാവുന്നുവെന്ന കുറ്റപ്പെടുത്തലുമായാണ് ഒക്ടോബര്‍ 16ന് ഫിഫ വിലക്കേര്‍പ്പെടുത്തിയത്. കെ.എഫ്.എ പ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ ഇടപെടലുണ്ടാവുന്നതിന് വിശദീകരണം ചോദിച്ച് സെപ്റ്റംബര്‍ 25ന് ചേര്‍ന്ന ഫിഫ നിര്‍വാഹകസമിതിയാണ് കെ.എഫ്.എക്ക് കത്തയച്ചത്. ഒക്ടോബര്‍ 15നകം കുവൈത്ത് തൃപ്തികരമായ മറുപടി നല്‍കിയില്ളെങ്കില്‍ വിലക്കേര്‍പ്പെടുത്തുമെന്നായിരുന്നു മുന്നറിയിപ്പ്. കുവൈത്തിന് അതിന് സാധ്യമാവാതിരുന്നതോടെ വിലക്ക് നിലവില്‍വരുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഐ.ഒ.സി കുവൈത്ത് ഒളിമ്പിക് കമ്മിറ്റിക്ക് വിലക്കേര്‍പ്പെടുത്തിയത്. രാജ്യത്തെ കായികനിയമത്തിലെ ചില വകുപ്പുകള്‍ ഒളിമ്പിക് ചാര്‍ട്ടറിന് വിരുദ്ധമാണെന്നും അടിയന്തരമായി ഭേദഗതി വരുത്തിയില്ളെങ്കില്‍ വിലക്കുകളുള്‍പ്പെടെയുള്ള നടപടികള്‍ നേരിടേണ്ടിവരുമെന്നും ഐ.ഒ.സി കുവൈത്ത് ഒളിമ്പിക് കമ്മിറ്റിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. 
അപാകതകള്‍ പരിഹരിക്കാന്‍ ഒക്ടോബര്‍ 27വരെ സമയം അനുവദിക്കുകയും ചെയ്തു. എന്നാല്‍, കുവൈത്ത് അതിന് തയാറാവാതിരുന്നതോടെ അടുത്തദിവസം വിലക്ക് പ്രാബല്യത്തിലാവുകയായിരുന്നു. തൊട്ടുപിറകെ കുവൈത്ത് ബാസ്കറ്റ്ബാള്‍ ഫെഡറേഷനും കിട്ടി വിലക്ക്. അന്താരാഷ്ട്ര ബാസ്കറ്റ്ബാള്‍ അസോസിയേഷനാണ് (ഫിബ) കുവൈത്ത് ബാസ്കറ്റ്ബാള്‍ ഫെഡറേഷന്‍െറ പ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ചൂണ്ടിക്കാട്ടി വിലക്ക് ഏര്‍പ്പെടുത്തിയത്. പിന്നീട് ഇതേകാരണം കാണിച്ച് കുവൈത്ത് സ്വിമ്മിങ് ഫെഡറേഷനും വിലക്കേര്‍പ്പെടുത്തി. ഫിഫയുടെയും ഐ.ഒ.സിയുടെയും വിലക്ക് കുവൈത്ത് കായികരംഗത്തിന് വന്‍ തിരിച്ചടിയാണ്. ലോകകപ്പ് ഫുട്ബാള്‍ യോഗ്യതാറൗണ്ട് അടക്കമുള്ള അന്താരാഷ്ട്ര മത്സരങ്ങളിലൊന്നും കുവൈത്ത് ഫുട്ബാള്‍ ടീമിന് പങ്കെടുക്കാനാവില്ല. ഒളിമ്പിക്സിലാവട്ടെ കുവൈത്തില്‍നിന്നുള്ള അത്ലറ്റുകള്‍ക്ക് തങ്ങളുടെ രാജ്യത്തിന്‍െറ പതാകക്ക് കീഴില്‍ അണിനിരക്കാനാവില്ല. ഐ.ഒ.സി കനിഞ്ഞാല്‍ അവരുടെ ബാനറില്‍ മത്സരിക്കാം. റയോ ഒളിമ്പിക്സ് തൊട്ടടുത്തുനില്‍ക്കെ ഇക്കാര്യത്തില്‍ അന്തിമതീരുമാനമുണ്ടായിട്ടില്ല. അഞ്ചു വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് കുവൈത്തിന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി സസ്പെന്‍ഡ് ചെയ്യുന്നത്. 2010ല്‍ സമാനകാരണങ്ങളാല്‍ ഏര്‍പ്പെടുത്തിയ വിലക്ക് 2012 ലണ്ടന്‍ ഒളിമ്പിക്സിന് മുന്നോടിയായി പിന്‍വലിക്കുകയായിരുന്നു. ഇത്തവണയും അത്തരമൊരു അദ്ഭുതത്തിന് കാതോര്‍ക്കുകയാണ് കുവൈത്ത് കായികലോകം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.