പൊതു, സ്വകാര്യ പങ്കാളിത്ത സംരംഭങ്ങള്‍ക്ക് പ്രാധാന്യം നല്‍കും –പ്രധാനമന്ത്രി

കുവൈത്ത് സിറ്റി: രാജ്യത്തിന്‍െറ വികസനത്തിനും പുരോഗതിക്കും അനിവാര്യമായ പൊതു, സ്വകാര്യ പങ്കാളിത്ത സംരംഭങ്ങള്‍ക്ക് പ്രാധാന്യം നല്‍കുമെന്ന് പ്രധാനമന്ത്രി ശൈഖ് ജാബിര്‍ അല്‍മുബാറക് അല്‍ഹമദ് അസ്സബാഹ്. കുവൈത്തിനെ മേഖലയിലെ പ്രധാന വ്യാപാര, വാണിജ്യ കേന്ദ്രമാക്കി മാറ്റുകയെന്ന അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹിന്‍െറ സ്വപ്നം സാക്ഷാത്കരിക്കാന്‍ പൊതു, സ്വകാര്യ പങ്കാളിത്ത സംരംഭങ്ങള്‍ കൂടുതലായി ഉണ്ടാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കുവൈത്ത് ഡയറക്ട് ഇന്‍വെസ്റ്റ്മെന്‍റ് പ്രമോഷന്‍ അതോറിറ്റി (കെ.ഡി.ഐ.പി.എ) സംഘടിപ്പിച്ച കുവൈത്ത് ഇന്‍വെസ്റ്റ്മെന്‍റ് ഫോറം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആഗോളവിപണിയിലെ എണ്ണ വിലത്തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ മേഖല അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധിഘട്ടത്തില്‍ സുഹൃദ്രാജ്യങ്ങളുമായി കൈകോര്‍ത്തുള്ള സാമ്പത്തിക സഹകരണം അനിവാര്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കുവൈത്തിന്‍െറ മികച്ച സാമ്പത്തിക നിക്ഷേപ സാധ്യത മറ്റു രാജ്യങ്ങള്‍ക്കും ലോകപ്രശസ്ത കമ്പനികള്‍ക്കും മനസ്സിലാക്കിക്കൊടുക്കാന്‍ കുവൈത്ത് ഇന്‍വെസ്റ്റ്മെന്‍റ് ഫോറം പോലുള്ള പരിപാടികള്‍ ഗുണം ചെയ്യും. സാമ്പത്തിക വൈവിധ്യവത്കരണവും സ്വകാര്യ സംരംഭകര്‍ക്ക് നല്‍കുന്ന പിന്തുണയും അമീറിന്‍െറ വികസന കാഴ്ചപ്പാടിന്‍െറ നട്ടെല്ലാണ്. അതുവഴി രാജ്യത്തെ, മേഖലയിലെ പ്രധാന വ്യാപാര, വാണിജ്യ കേന്ദ്രമാക്കി മാറ്റാനാവുമെന്ന് അദ്ദേഹം കരുതുന്നു. അതിന് സഹായകമായ വികസന പദ്ധതികളാണ് രാജ്യത്ത് നടക്കുന്നതും ഭാവിയിലേക്ക് വിഭാവനം ചെയ്യപ്പെടുന്നതും -പ്രധാനമന്ത്രി പറഞ്ഞു.  

വികസന അജണ്ടക്ക് അനുസൃതമായുള്ള നിയമഭേദഗതികളും മറ്റും സര്‍ക്കാര്‍ കൊണ്ടുവരുന്നുണ്ട്. ഇതുവഴി പ്രാദേശികവും അന്താരാഷ്ട്രതലത്തിലുമുള്ള സ്വകാര്യ കമ്പനികളുടെ കുവൈത്തിലെ നിക്ഷേപ, വ്യാപാര പങ്കാളിത്തം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. ഇവയെ പൊതുമേഖലയിലെ കമ്പനികളും സ്ഥാപനങ്ങളുമായി ബന്ധിപ്പിച്ച് പങ്കാളിത്ത സ്വഭാവത്തിലുള്ള സംരംഭങ്ങള്‍ക്ക് പ്രേരിപ്പിക്കും. ഇതാണ് രാജ്യത്തിന്‍െറ വികസനം വേഗത്തിലാക്കാന്‍ സഹായിക്കുകയെന്ന് സര്‍ക്കാര്‍ കരുതുന്നു -ശൈഖ് ജാബിര്‍ അല്‍മുബാറക് അല്‍ഹമദ് അസ്സബാഹ് പറഞ്ഞു. ജെ.ഡബ്ള്യു മാരിയറ്റ് ഹോട്ടലില്‍ രണ്ടു ദിവസം നീളുന്ന  കുവൈത്ത് ഇന്‍വെസ്റ്റ്മെന്‍റ് ഫോറത്തില്‍ മന്ത്രിമാര്‍, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, അന്താരാഷ്ട്ര സാമ്പത്തിക വിദഗ്ധര്‍, പ്രാദേശിക-അന്താരാഷ്ട്ര നിക്ഷേപകര്‍, ബാങ്കര്‍മാര്‍, ധനകാര്യ-നിക്ഷേപ എക്സിക്യൂട്ടിവുകള്‍, പ്രഫഷനല്‍ യൂനിയന്‍, സൊസൈറ്റി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിക്കുന്നുണ്ട്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.