മൂല്യവര്‍ധിത നികുതി: ജി.സി.സി  സംയുക്തയോഗം ഉടന്‍

കുവൈത്ത് സിറ്റി: ജി.സി.സി രാജ്യങ്ങളില്‍ മുല്യവര്‍ധിത നികുതി (വാറ്റ്) നടപ്പാക്കുന്നതിനുള്ള നീക്കം പുരോഗമിക്കുന്നു. ഇതുസംബന്ധിച്ച തീരുമാനമെടുക്കാന്‍ ജി.സി.സി രാജ്യങ്ങളിലെ ധനമന്ത്രിമാരുടെയും സാങ്കേതിക സമിതിയുടെയും സംയുക്തയോഗം ഉടന്‍ ചേരുമെന്ന് കുവൈത്ത് ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ അനസ് അല്‍സാലിഹ് അറിയിച്ചു. അടുത്ത സെപ്റ്റംബറിലോ ഒക്ടോബറിലോ ചേരുന്ന യോഗത്തില്‍ ജി.സി.സി രാജ്യങ്ങളില്‍ മൂല്യവര്‍ധിത നികുതി നടപ്പാക്കുന്നതിനുള്ള അടിത്തറയൊരുക്കുന്നതിനാവശ്യമായ ചര്‍ച്ചകളാവും നടക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ജി.സി.സി ധനകാര്യ സഹകരണ സമിതിയുടെ യോഗം അടുത്തിടെ ജിദ്ദയില്‍ ചേര്‍ന്നിരുന്നു. മൂല്യവര്‍ധിത നികുതി, പ്രത്യേക നികുതി എന്നിവയുടെ കാര്യത്തില്‍ പ്രാഥമിക രൂപരേഖ ഈ യോഗത്തില്‍ അവതരിപ്പിച്ചതായി അനസ് അല്‍സാലിഹ് അറിയിച്ചു. ഈ രണ്ടു രൂപരേഖകള്‍ക്കും ജി.സി.സി രാജ്യങ്ങളിലെ ധനമന്ത്രിമാരുടെയും സാങ്കേതിക സമിതിയുടെയും സംയുക്തയോഗം അംഗീകാരം നല്‍കും. നേരത്തേ സാങ്കേതിക സമിതി ഇതുസംബന്ധിച്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ജി.സി.സി ധനകാര്യ സഹകരണ സമിതി യോഗം ചര്‍ച്ച ചെയ്തു. നികുതി നടപ്പാക്കുമ്പോഴുണ്ടാവുന്ന വ്യാപാര അന്തരീക്ഷം, ഉപഭോക്തൃ അവകാശ സംരക്ഷണം തുടങ്ങിയവ സംബന്ധിച്ചായിരുന്നു വിവിധ രാജ്യങ്ങളിലെ ധനമന്ത്രാലയം അണ്ടര്‍ സെക്രട്ടറിമാര്‍ ഉള്‍പ്പെട്ട സമിതി  ഈ റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിരുന്നത്.
 അടുത്തഘട്ടത്തില്‍ ഇരട്ട നികുതി തടയല്‍, മൂല്യവര്‍ധിത നികുതി വരുന്നതോടെ സാധനങ്ങളുടെ വിലയിലുണ്ടാവുന്ന അനിയന്ത്രിതമായ വര്‍ധന തടയല്‍ തുടങ്ങിയ കാര്യങ്ങളിലൂന്നിയുള്ള ചര്‍ച്ച നടക്കുമെന്ന് മന്ത്രി വ്യക്തമാക്കി. മൂല്യവര്‍ധിത നികുതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളില്‍ കണ്‍സല്‍ട്ടന്‍സി ഓഫിസുകള്‍ തുറക്കാന്‍ യോഗം ജി.സി.സി സെക്രട്ടേറിയറ്റിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അനസ് അല്‍സാലിഹ് കൂട്ടിച്ചേര്‍ത്തു. രണ്ടു വര്‍ഷത്തിനകം മുല്യവര്‍ധിത നികുതി നടപ്പാക്കുന്നതിനാണ് ജി.സി.സി ലക്ഷ്യമിടുന്നത്. 
ഇതും പ്രത്യേക നികുതികളും നടപ്പാക്കുന്നതോടെ ലഭിക്കുന്ന പണം അടിസ്ഥാന സൗകര്യവികസനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താമെന്നാണ് കണക്കുകൂട്ടല്‍. നികുതി ഏര്‍പ്പെടുത്തുന്നത് വരുമാനത്തിന്‍െറ വൈവിധ്യവത്കരണത്തിന് സഹായകരമാവും എന്നും കരുതപ്പെടുന്നു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.