ഐ.എസ് വിരുദ്ധ പോരാട്ടം:  പോളണ്ട് സൈന്യം കുവൈത്തിലേക്ക് 

കുവൈത്ത് സിറ്റി: സിറിയ, ഇറാഖ് ഉള്‍പ്പെടെ മേഖലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിനെ നേരിടുന്നതിനുവേണ്ടി പോളണ്ട്  കുവൈത്തിലേക്കും ഇറാഖിലേക്കും ഉടന്‍ സൈന്യത്തെ അയക്കുമെന്ന് റിപ്പോര്‍ട്ട്. എഫ് 16 യുദ്ധവിമാനങ്ങളുമായി 210 സൈനികരെ രണ്ടിടത്തേക്കുമായി അയക്കാനാണ് പദ്ധതി. 
പോളണ്ട് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശികപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 
ഇതില്‍ 150 പോളണ്ട് സൈനികര്‍ കുവൈത്തിലേക്കും 60 സൈനികര്‍ ഇറാഖിലേക്കുമാണ് എത്തുകയെന്ന് പോളണ്ട് വാര്‍ത്താ ഏജന്‍സിയുമായി നടത്തിയ അഭിമുഖത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പാവേല്‍ സോലോച്ച് പറഞ്ഞു. 
ഇസ്ലാമിക് സ്റ്റേറ്റിനെതിരെയുള്ള സഖ്യത്തില്‍ പങ്കാളിയായ പോളണ്ട് അന്താരാഷ്ട്ര തലത്തില്‍ തീവ്രവാദ-തീവ്രവാദ സംഘടനകള്‍ക്കെതിരെ ശക്തമായ നിലപാടെടുത്ത രാജ്യം കൂടിയാണ്. കുവൈത്ത് കേന്ദ്രീകരിച്ച് സിറിയ, ഇറാഖ് എന്നിവിടങ്ങളിലെ ഐ.എസ് വിരുദ്ധ നീക്കങ്ങള്‍ക്ക് പിന്തുണ നല്‍കുകയാണ് തങ്ങളുടെ സൈന്യത്തിന്‍െറ ലക്ഷ്യമെന്ന് പോളണ്ട് വ്യക്തമാക്കി. 
ഇസ്ലാമിക് സ്റ്റേറ്റിനെതിരെയുള്ള നീക്കങ്ങള്‍ക്കുവേണ്ടി അമേരിക്കയുള്‍പ്പെടെ രാജ്യങ്ങളിലെ സൈനികര്‍ നേരത്തെതന്നെ കുവൈത്തിലുണ്ട്. തീവ്രവാദ സംഘടനകള്‍ക്കെതിരെയുള്ള രാജ്യത്തിന്‍െറ ശക്തമായ നിലപാടാണ് മറ്റ് രാജ്യങ്ങളിലെ സൈനികര്‍ക്ക് തങ്ങളുടെ മണ്ണ് ഉപയോഗപ്പെടുത്താന്‍ അനുവാദം നല്‍കുകവഴി കുവൈത്ത് പ്രഖ്യാപിക്കുന്നത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.