ഇന്ധന വില അടുത്തമാസം വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്

കുവൈത്ത് സിറ്റി: രാജ്യത്തെ ഇന്ധന വിലവര്‍ധന അടുത്തമാസത്തോടെ പ്രാബല്യത്തില്‍വരുമെന്ന് സൂചന. സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക സമിതി ഇതിന്‍െറ അവസാന മിനുക്കുപണിയിലാണെന്നും അത് പൂര്‍ത്തിയായാല്‍ പാര്‍ലമെന്‍റിന്‍െറ അനുമതിയില്ലാതെതന്നെ അമീറിന്‍െറ പ്രത്യേക ഉത്തരവിലൂടെ വിലവര്‍ധന നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ട്. 14 ശതമാനം മുതല്‍ 83 ശതമാനം വരെ വര്‍ധനയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 
ഇതുവഴി ഇന്ധന സബ്സിഡിക്കായി നീക്കിവെക്കുന്ന വന്‍തുകയില്‍ 66 ശതമാനം ലാഭിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാറിന്‍െറ കണക്കുകൂട്ടല്‍. നിലവില്‍ 60 ഫില്‍സുള്ള പ്രീമിയം പെട്രോളിന് 85 ഫില്‍സും 65 ഫില്‍സുള്ള സൂപ്പര്‍ പെട്രോളിന് 105 ഫില്‍സും 90 ഫില്‍സുള്ള അള്‍ട്രാ പെട്രോളിന് 165 ഫില്‍സുമായി വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിലാണ് ഏറ്റവും ഒടുവില്‍ സമിതിയത്തെിയിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ എണ്ണവില മാറ്റത്തിനനുസരിച്ച് പെട്രോള്‍ വിലയില്‍ മാറ്റം വരുത്തുന്നതിനുള്ള സംവിധാനമൊരുക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി.
 എണ്ണവിലയിടിവിന്‍െറ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന സാമ്പത്തിക പരിഷ്കരണരേഖക്ക് അടുത്തിടെയാണ് അന്തിമരൂപമായത്. വരുമാനത്തിലെ വൈവിധ്യവത്കരണം, പൊതുചെലവ് നിയന്ത്രണം എന്നിവയിലൂന്നിയുള്ള പരിഷ്കരണ നിര്‍ദേശത്തില്‍ പെട്രോള്‍, വൈദ്യുതി എന്നിവയുടെ സബ്സിഡിയില്‍ റേഷനിങ് നടപ്പാക്കുക,  വികസന പദ്ധതികളില്‍ പൊതുജനപങ്കാളിത്തം വര്‍ധിപ്പിക്കുക, തൊഴില്‍വിപണിയും സിവില്‍ സര്‍വിസ് സംവിധാനവും പരിഷ്കരിക്കുക തുടങ്ങിയവയുണ്ടായിരുന്നു. 23 ഹ്രസ്വകാല പദ്ധതികള്‍, 13 ഇടക്കാല പദ്ധതികള്‍, അഞ്ചു ദീര്‍ഘകാല പദ്ധതികള്‍ എന്നിവയാണ് പരിഷ്കരണ രേഖയിലുള്ളത്. 
ഇതിന്‍െറ ഭാഗമായാണ് ഇന്ധന വില വര്‍ധനയും നടപ്പാക്കുക. ജല, വൈദ്യുതി നിരക്ക് വര്‍ധനക്ക് അടുത്തിടെ പാര്‍ലമെന്‍റിന്‍െറ അംഗീകാരം ലഭിച്ചിരുന്നു. 
എന്നാല്‍, പലതവണ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടും പെട്രോള്‍ വിലവര്‍ധന സംബന്ധിച്ച് പാര്‍ലമെന്‍റില്‍ സമവായമുണ്ടാക്കാനായിരുന്നില്ല. സ്വദേശികളെ കാര്യമായി ബാധിക്കും എന്ന് ചൂണ്ടിക്കാട്ടിയാണ് ഭൂരിഭാഗം എം.പിമാരും സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ത്തിരുന്നത്. 
സ്വദേശികളെ വിലവര്‍ധനയില്‍നിന്നൊഴിവാക്കാനാവശ്യമായ ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നെങ്കിലും അതും നടപ്പായില്ല. ഇതേതുടര്‍ന്നാണ് പാര്‍ലമെന്‍റിന്‍െറ അനുമതിയില്ലാതെ
തന്നെ അമീറിന്‍െറ പ്രത്യേക ഉത്തരവിലൂടെ വിലവര്‍ധന നടപ്പാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങു
ന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.