ശൈഖ് ജാബിര്‍ അല്‍ അഹ്മദ് പാലം നിര്‍മാണത്തിന് അതിവേഗം

കുവൈത്ത് സിറ്റി: രാജ്യത്തെ ഏറ്റവും വലിയ വികസന പദ്ധതികളിലൊന്നായ ശൈഖ് ജാബിര്‍ അല്‍ അഹ്മദ് പാലത്തിന്‍െറ (സുബിയ്യ കോസ്വേ) നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 65 ശതമാനം പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. പദ്ധതിയുടെ പുരോഗതിയുമായി ബന്ധപ്പെട്ട് സംസാരിക്കവെ പൊതുമരാമത്ത് മന്ത്രാലയത്തിലെ റോഡ് എന്‍ജിനീയറിങ് അണ്ടര്‍ സെക്രട്ടറി എന്‍ജി. അഹ്മദ് അല്‍ഹസന്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 2018ഓടെ പൂര്‍ത്തിയാക്കി ഗതാഗതത്തിനായി തുറന്നുകൊടുക്കാനാണ് ലക്ഷ്യമിടുന്നത്.
പ്രകൃതിക്കും കടലിലെ ജീവജാലങ്ങളുടെ ആവാസവ്യവസ്ഥക്കും ദോഷംവരുത്താത്ത തരത്തിലാണ് നിര്‍മാണം പുരോഗമിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുവൈത്ത് സിറ്റിയെയും സുബിയ്യയിലെ സില്‍ക്ക് സിറ്റിയെയും ബന്ധിപ്പിച്ച് കടലിന് മുകളിലൂടെ നിര്‍മാണം പുരോഗമിക്കുന്ന ശൈഖ് ജാബിര്‍ പാലം പശ്ചിമേഷ്യയിലെ ഏറ്റവും വലിയ പാലമായാണ് കണക്കാക്കപ്പെടുന്നത്. പാലം ഗതാഗതത്തിന് തുറന്നുകൊടുക്കുന്നതോടെ ശുവൈഖില്‍നിന്ന് സില്‍ക്ക് സിറ്റിയിലത്തൊന്‍ കുറഞ്ഞ സമയം മതിയാകും. ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടം ഉള്‍പ്പെടെയുള്ള കണ്ണഞ്ചിക്കുന്ന വിസ്മയങ്ങളുമായി ഒരുങ്ങുന്ന സുബിയ്യ സില്‍ക്ക് സിറ്റിയെയും കുവൈത്ത് സിറ്റിയെയും ബന്ധിപ്പിക്കുന്നതാണ് ജാബിര്‍ പാലം. കുവൈത്തിന്‍െറ വടക്കന്‍ അതിര്‍ത്തിയിലെ സുബിയ്യയില്‍ 77 ബില്യന്‍ ഡോളര്‍ ചെലവില്‍ വിഭാവനം ചെയ്ത സില്‍ക്ക് സിറ്റി മേഖലയിലെ ഏറ്റവും വലിയ ഫ്രീ ട്രേഡ് സോണ്‍ ആയാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. ബൂബ്യാനില്‍ ഒരുങ്ങുന്ന വന്‍കിട കണ്ടെയ്നര്‍ ടെര്‍മിനലിനോട് ചേര്‍ന്ന് നിര്‍മിക്കുന്ന സില്‍ക്ക് സിറ്റി 2030ഓടെ പൂര്‍ത്തിയാക്കാനാണ് പദ്ധതി. സില്‍ക്ക് സിറ്റി യാഥാര്‍ഥ്യമാവുമ്പോള്‍ ഉണ്ടായേക്കാവുന്ന ഗതാഗതത്തിരക്ക് കണക്കിലെടുത്താണ് പദ്ധതി പ്രദേശത്തുനിന്ന് നേരിട്ട് കുവൈത്ത് സിറ്റിയിലേക്ക് എത്താന്‍ മുന്‍ അമീര്‍ ശൈഖ് ജാബിര്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിന്‍െറ നാമധേയത്തില്‍ പുതിയ പാലം വിഭാവനം ചെയ്തത്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.