അവധിദിനം വര്‍ധിപ്പിക്കല്‍ നിര്‍ദേശം: സ്വാഗതമോതി പൗരസമൂഹം;  മുന്നറിയിപ്പുമായി സാമ്പത്തിക വിദഗ്ധര്‍

കുവൈത്ത് സിറ്റി: രാജ്യത്ത് സര്‍ക്കാറിന് കീഴിലെ എല്ലാ വകുപ്പുകളിലും നിലവിലെ രണ്ടു ദിവസത്തിന് പകരം മൂന്നു ദിവസം അവധി നല്‍കുന്ന തരത്തില്‍ നിയമഭേദഗതി ആവശ്യപ്പെട്ട് പാര്‍ലമെന്‍റില്‍ വന്ന കരട് നിര്‍ദേശത്തിന് സമ്മിശ്ര പ്രതികരണം. പൗരസമൂഹം കരട് നിര്‍ദേശത്തെ സ്വാഗതംചെയ്തപ്പോള്‍ സാമ്പത്തിക വിദഗ്ധര്‍ എതിര്‍വാദം ഉയര്‍ത്തി. നിര്‍ദേശം പ്രാബല്യത്തില്‍ വന്നാല്‍ രാജ്യത്തിന്‍െറ സാമ്പത്തിക നിലയെ വലിയതോതില്‍ ബാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. 
രണ്ടു മാസത്തേക്ക് വാരാന്ത്യ അവധിദിനം വര്‍ധിപ്പിക്കുമ്പോള്‍ രാജ്യത്തിനുണ്ടാകുന്ന സാമ്പത്തിക നഷ്ടം 140 മില്യണ്‍ കുവൈത്തി ദീനാര്‍ ആകുമെന്നാണ് കണക്കുകൂട്ടല്‍. രാജ്യത്ത് ചൂട് അതിശക്തമായി അനുഭവപ്പെടുന്ന ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ വെള്ളി, ശനി ദിവസങ്ങള്‍ക്ക് പുറമെ വ്യാഴം കൂടി അവധിയായി നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് അഹ്മദ് അല്‍ ലാറി എം.പിയാണ് പൊതുതാല്‍പര്യ പ്രമേയം സമര്‍പ്പിച്ചത്. 
ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ പ്രവൃത്തിദിനങ്ങള്‍ ഞായര്‍, തിങ്കള്‍, ചൊവ്വ, ബുധന്‍ എന്നിങ്ങനെ നാലായി ചുരുക്കണമെന്നായിരുന്നു നിര്‍ദേശം. കഴിഞ്ഞ നാലു ദിവസങ്ങളില്‍ കുവൈത്തില്‍ റെക്കോഡ് ചൂടാണ് രേഖപ്പെടുത്തിയത്. മിത്രിഫില്‍ 54 ഡിഗ്രി വരെ താപനില രേഖപ്പെടുത്തി. മറ്റു മേഖലകളിലും ശരാശരി 52 ഡിഗ്രി താപനില രേഖപ്പെടുത്തിയിരുന്നു. സ്കൂളുകളൊഴിച്ച് രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങളെല്ലാം മധ്യവേനലവധിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 
എന്നാല്‍, ഹാജര്‍ വളരെ കുറവാകും. സ്വദേശി ജീവനക്കാരില്‍ പലരും വാര്‍ഷിക അവധിയില്‍ പ്രവേശിച്ച് അനുകൂല കാലാവസ്ഥയുള്ള രാജ്യങ്ങളില്‍ പോവാറാണ് പതിവ്. രാജ്യത്തെ പൗരസമൂഹം നിര്‍ദേശം സ്വാഗതം ചെയ്യുകയും സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. കടുത്ത ചൂടില്‍ വലയുന്ന ജനങ്ങള്‍ക്ക് ഇത് വലിയ ആശ്വാസമാവുമെന്ന് സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി അഭിപ്രായങ്ങള്‍ വന്നു. സര്‍ക്കാര്‍ മേഖലയില്‍ മാത്രം പോരാ, സ്വകാര്യ മേഖലയില്‍കൂടി അവധി വര്‍ധിപ്പിക്കണമെന്ന് അഭിപ്രായങ്ങളുയര്‍ന്നു. 
അതേസമയം, കരട് നിര്‍ദേശം അലസത പ്രോത്സാഹിപ്പിക്കുന്നതാണെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. ജപ്പാനില്‍ ഒരാള്‍ ആഴ്ചയില്‍ 60 മണിക്കൂര്‍ ജോലിയെടുക്കുമ്പോള്‍ കുവൈത്തില്‍ ശരാശരി 15 മണിക്കൂര്‍ ആണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി. 
എണ്ണ വിലയിടിവിനെ തുടര്‍ന്നുള്ള പ്രത്യേക സാഹചര്യത്തില്‍ വരുമാനവും ഉല്‍പാദന ക്ഷമതയും വര്‍ധിപ്പിക്കാന്‍ ശ്രമിക്കേണ്ടതിന് പകരം അവധിദിനം വര്‍ധിക്കാന്‍ നോക്കുന്നത് നല്ലതിനായിരിക്കില്ളെന്ന് ഈ വിഭാഗം മുന്നറിയിപ്പ് നല്‍കി. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.