സര്‍ക്കാര്‍ വകുപ്പുകളില്‍ വിദേശികളുടെ എണ്ണം കുറക്കാന്‍ നീക്കം

കുവൈത്ത് സിറ്റി: രാജ്യത്തെ പൊതുമേഖലകളിലെ വിവിധ വകുപ്പുകളില്‍ ജോലി ചെയ്യുന്ന വിദേശികളുടെ എണ്ണം കുറക്കുന്നതിന് സര്‍ക്കാര്‍ നീക്കം തുടങ്ങി. പൊതുമേഖലയില്‍ സ്വദേശികള്‍ക്ക് കൂടുതലായി ജോലി നല്‍കണമെന്ന നയത്തിന്‍െറ ഭാഗമായാണിത്. രാജ്യത്തെ സ്വദേശി എന്‍ജിനീയര്‍മാരുടെ സംഘടന സംഘടിപ്പിച്ച വാര്‍ഷിക പരിപാടിയില്‍ സംസാരിക്കവെ തൊഴില്‍-സാമൂഹിക, ആസൂത്രണ-വികസനകാര്യമന്ത്രി ഹിന്ദ് അസ്സബീഹ് ആണ് ഇതുസംബന്ധിച്ച സൂചന നല്‍കിയത്. 
പെട്രോളിന്‍െറ വിലയിടിവിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധികളും തദ്ദേശീയര്‍ക്കിടയിലെ തൊഴിലില്ലായ്മയും മറികടക്കുന്നതിന്‍െറ ഭാഗമായി സര്‍ക്കാര്‍ മേഖലകളിലെ വിദേശികളുടെ എണ്ണം ഗണ്യമായി കുറക്കുകയാണ് ഇതുവഴി ലക്ഷ്യമാക്കുന്നത്. പദ്ധതി നടപ്പാക്കുന്നതിന്‍െറ ഭാഗമായി രാജ്യത്ത് അടുത്ത മാര്‍ച്ച് 30ന് മുമ്പ് പൊതു സെന്‍സസ് നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി വെളിപ്പെടുത്തി. 
നിലവില്‍ രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും കൃത്യമായ എണ്ണം, സ്വകാര്യമേഖലകളിലും സര്‍ക്കാര്‍ വകുപ്പുകളിലും ജോലി ചെയ്യുന്ന വിദേശികളുടെ എണ്ണം എന്നിവയെ കുറിച്ച ശരിയായ വിവരം ഇതുവഴി ലഭിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. 
ഇതിന്‍െറ ഭാഗമായി 2016-2017 സാമ്പത്തിക വര്‍ഷത്തിന്‍െറ തുടക്കത്തില്‍ നിലവിലുള്ള വിദേശി തൊഴിലാളികളില്‍ 30 ശതമാനത്തെയെങ്കിലും ഒഴിവാക്കി തല്‍സ്ഥാനത്ത് സ്വദേശികള്‍ക്ക് ജോലി നല്‍കുന്ന രീതിയിലുള്ള സംവിധാനമൊരുക്കാന്‍ തൊഴില്‍ മന്ത്രാലയം വിവിധ സര്‍ക്കാര്‍ വകുപ്പുകളോട് നിര്‍ദേശിച്ചു. ഇത്തരത്തില്‍ ഒഴിവാക്കാവുന്ന വിദേശികളുടെ പട്ടിക എത്രയും പെട്ടെന്ന് തൊഴില്‍ മന്ത്രാലയത്തിന് സമര്‍പ്പിക്കാനും തൊഴില്‍ മന്ത്രി ഹിന്ദ് അസ്സബീഹ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിദേശ ജീവനക്കാരുടെ എണ്ണവും തസ്തികയും സംബന്ധിച്ച  കണക്കെടുത്ത് സിവില്‍ സര്‍വിസ് കമീഷന് കൈമാറാന്‍ അടുത്തിടെ വിവിധ മന്ത്രാലയങ്ങളോടും സര്‍ക്കാര്‍ സ്ഥാപനങ്ങളോടും മന്ത്രിസഭ ആവശ്യപ്പെട്ടിരുന്നു. വിദേശികളെ കഴിയാവുന്നത്ര ഒഴിവാക്കി സല്‍സ്ഥാനത്ത് സ്വദേശി യുവാക്കളെ നിയമിക്കുന്നതിന് സമീപഭാവിയില്‍ ഊന്നല്‍ നല്‍കുന്നതിനുവേണ്ടിയായിരുന്നു ഇത്. 
വിവിധ വികസന പദ്ധതികള്‍ പൂര്‍ത്തിയാവുന്നതോടെ 2020 ആകുമ്പോഴേക്കും രാജ്യത്ത് 22 ലക്ഷത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും ഇതില്‍ അഞ്ചു ലക്ഷത്തിലേറെ തസ്തികകളും സര്‍ക്കാര്‍ മേഖലയിലായിരിക്കുമെന്നുമാണ് കണക്കാക്കപ്പെടുന്നത്. ഇത് പരമാവധി പ്രയോജനപ്പെടുത്തി സ്വദേശികളുടെ തൊഴിലില്ലായ്മ പരിഹരിക്കുകയാണ് പുതിയ നീക്കങ്ങളിലൂടെ അധികൃതര്‍ ലക്ഷ്യമിടുന്നത്. തൊഴില്‍രഹിതരായ സ്വദേശികള്‍ക്ക് അവസരം ഒരുക്കുന്നതിന്‍െറയും സാമ്പത്തിക ബാധ്യത കുറച്ചുകൊണ്ടുവരുന്നതിന്‍െറയും ഭാഗമായാണ് പുതിയ നടപടി. 
ഇതിന്‍െറ ഭാഗമായി മന്ത്രാലയം സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന പ്രധാന നടപടികളിലൊന്ന് സര്‍ക്കാര്‍ മേഖലയിലെ ഒന്നും രണ്ടും കാറ്റഗറികളില്‍ വിദേശികളുടെ എണ്ണം ഗണ്യമായി കുറക്കുകയെന്നതാണ്. ഇത്തരം കാറ്റഗറികളിലേക്ക് വിദേശികളെ പുതുതായി നിയമിക്കുന്നത് പൂര്‍ണമായി നിര്‍ത്തും. യോഗ്യരായ സ്വദേശി ഉദ്യോഗസ്ഥരില്ളെന്ന് ഉറപ്പുവരുത്തിയ ശേഷം വേണമെങ്കില്‍ വിദേശികള്‍ക്ക് ഇത്തരം തസ്തികകളില്‍ നിയമനം നല്‍കിയാല്‍ മതിയെന്നാണ് തീരുമാനം.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.