പെട്രോള്‍ വില വര്‍ധന: പുതിയ നിരക്കുമായി പാര്‍ലമെന്‍റ്  മുന്‍ഗണനാ സമിതി

കുവൈത്ത് സിറ്റി: രാജ്യത്തെ പെട്രോള്‍ വില വര്‍ധനയുമായി ബന്ധപ്പെട്ട വിദഗ്ധ സമിതിയുടെ ശിപാര്‍ശ തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം പരിഗണിച്ചില്ല. ഇക്കാര്യത്തില്‍ കൂടുതല്‍ പഠനവും ചര്‍ച്ചകളും ആവശ്യമായതിനാലാണിതെന്നാണ് സൂചന. അതിനിടെ, പാര്‍ലമെന്‍റ് മുന്‍ഗണനാ സമിതി പെട്രോള്‍ വിലവര്‍ധനയുമായി ബന്ധപ്പെട്ട് പുതിയ നിരക്ക് മുന്നോട്ടുവെച്ചു. നിലവില്‍ 60 ഫില്‍സുള്ള സൂപ്പര്‍ പെട്രോളിന് 85 ഫില്‍സായും 65 ഫില്‍സുള്ള സ്പെഷല്‍ പെട്രോളിന് 105 ഫില്‍സായും 90 ഫില്‍സുള്ള അള്‍ട്രാ പെട്രോളിന് 145 ഫില്‍സായും വര്‍ധിപ്പിക്കാനാണ് സമിതിയുടെ നിര്‍ദേശമെന്ന് ചെയര്‍മാന്‍ എം.പി. യൂസുഫ് അല്‍സല്‍സല വ്യക്തമാക്കി. 
ഇത് സര്‍ക്കാര്‍ പരിഗണിക്കുമോ എന്ന കാര്യം വ്യക്തമല്ല. എല്ലാ ഇനം പെട്രോളിനും 25 ഫില്‍സ് വര്‍ധനയാണ് ഇതിനായി നിയോഗിക്കപ്പെട്ട വിദഗ്ധ സമിതി നേരത്തേ നിര്‍ദേശിച്ചിരുന്നത്. ഇതുപ്രകാരം നിലവില്‍ 60 ഫില്‍സുള്ള സൂപ്പര്‍ പെട്രോളിന് 85 ഫില്‍സായും 65 ഫില്‍സുള്ള സ്പെഷല്‍ പെട്രോളിന് 90 ഫില്‍സായും 90 ഫില്‍സുള്ള അള്‍ട്രാ പെട്രോളിന് 115 ഫില്‍സായുമാണ് വര്‍ധിക്കുക. അന്താരാഷ്ട്ര വിപണിയില്‍ എണ്ണയുടെ വിലത്തകര്‍ച്ച തുടര്‍ന്നുകൊണ്ടിരിക്കെ മിക്ക ഗള്‍ഫ് രാജ്യങ്ങളും ഇന്ധനവില വര്‍ധിപ്പിച്ചിരുന്നു. വില വര്‍ധിപ്പിക്കാതെ നിവൃത്തിയില്ളെന്ന ഘട്ടത്തില്‍ കുവൈത്ത് സര്‍ക്കാര്‍ ഇതേ കുറിച്ച് പഠിക്കാന്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞവര്‍ഷം തുടക്കത്തില്‍ വ്യവസായികാവശ്യത്തിനുള്ള ഡീസലിന്‍െറയും മണ്ണെണ്ണയുടെയും വിമാന ഇന്ധനത്തിന്‍െറയും സബ്സിഡി കുറച്ചതിനെ തുടര്‍ന്ന് അവയുടെ വില ഉയര്‍ന്നിരുന്നു. വെള്ളം, വൈദ്യുതി തുടങ്ങിയവക്കുള്ള സബ്സിഡികളും ക്രമാനുഗതമായി പിന്‍വലിക്കാന്‍ സര്‍ക്കാറിന് ആലോചനയുണ്ട്. സമീപകാലത്തായി പൊതുചെലവ് ക്രമാതീതമായി വര്‍ധിച്ചതാണ് സര്‍ക്കാറിനെ സബ്സിഡി വെട്ടിക്കുറക്കുന്നതടക്കമുള്ള സാമ്പത്തിക നിയന്ത്രണത്തിന് പ്രേരിപ്പിക്കുന്നത്.
 ഇതോടൊപ്പം, ആഗോള എണ്ണവിലയില്‍ തുടര്‍ച്ചയായുണ്ടായിക്കൊണ്ടിരിക്കുന്ന വന്‍ ഇടിവും കാരണമായി. അധികം താമസിയാതെ പെട്രോള്‍വില വര്‍ധനയുടെ കാര്യത്തില്‍ സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കുമെന്നാണ് സൂചന. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.