കരിപ്പൂര്‍ വിമാനത്താവള വികസനത്തിലെ പ്രതിസന്ധികളെ കുറിച്ചും പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനെക്കുറിച്ചും മുന്‍ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി ഡോ. എം.കെ. മുനീര്‍ ഗള്‍ഫ് മാധ്യമവുമായി സംസാരിക്കുകയാണ്. മന്ത്രിയെന്ന നിലയിലും മുസ്ലിംലീഗ് നേതാവെന്ന നിലയിലും ഈ വിഷയങ്ങളില്‍ ഇടപെട്ടിട്ടുള്ള അദ്ദേഹത്തിന് ഇതുമായി ബന്ധപ്പെട്ട് പറയാനേറെയുണ്ട്.
•കരിപ്പൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട് സമരമുന്നണിയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ആളെന്ന നിലക്ക് ചോദിക്കുകയാണ്. എന്താണ് നിലവിലെ അവസ്ഥ?
•വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വകക്ഷി യോഗം വിളിച്ചിരുന്നു. ഞങ്ങളടക്കം എല്ലാ കക്ഷികളും പങ്കെടുക്കുകയും ക്രിയാത്മക ചുവടുവെപ്പുകള്‍ക്ക് പിന്തുണയറിയിക്കുകയും ചെയ്തു. അതിനുശേഷം മന്ത്രി കെ.ടി. ജലീല്‍ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് പരിസരവാസികളുടെ യോഗം വിളിച്ചു. ഈ യോഗത്തില്‍ ചിലര്‍ എതിര്‍പ്പുമായി രംഗത്തത്തെി.
•സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ എത്രത്തോളം ഗൗരവമുള്ളതാണ്?
•വികസനം നടക്കണമെങ്കില്‍ സ്ഥലമെടുത്തേ തീരൂ. അതേസമയം, സ്ഥലം നഷ്ടപ്പെടുന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരവും മാന്യമായ പുനരധിവാസവും നല്‍കുകയും വേണം.
•സ്ഥലമെടുപ്പ് മാത്രമാണോ പ്രശ്നം?
•അല്ല, കരിപ്പൂരിനെതിരെ ഉദ്യോഗസ്ഥ ലോബി കളിക്കുന്നുണ്ട്. ഇവിടെനിന്ന് മുടങ്ങുന്ന വിമാനങ്ങള്‍ ഒട്ടും ആദായകരമല്ലാത്തതും ആളില്ലാത്തതുമായ ഉത്തരേന്ത്യയിലെ ചില വിമാനത്താവളങ്ങളിലേക്കാണ് മാറ്റുന്നത്. മുട്ടുന്യായങ്ങള്‍ പറഞ്ഞ് ഇനിയും വികസനം വൈകിപ്പിക്കാനും തടസ്സപ്പെടുത്താനും അനുവദിക്കുകയില്ല. വികസനം മുടക്കുന്നതിന്‍െറ കാരണം അറിഞ്ഞേ തീരൂ.
•സ്വകാര്യ പങ്കാളിത്തത്തോടെ കണ്ണൂരില്‍ വിമാനത്താവളം വരുന്നതും നെടുമ്പാശേരി വിമാനത്താവളവും കരിപ്പൂരിനെ അവഗണിക്കുന്നതിന് കാരണമാവുന്നുണ്ടോ?
•കാരണമാവാന്‍ പാടില്ലല്ളോ. കേന്ദ്ര സര്‍ക്കാറിന്‍െറ വിമാനത്താവളം കരിപ്പൂരാണ്. സര്‍ക്കാറിന് ലാഭമുണ്ടാക്കിക്കൊടുക്കുന്നതും അതുതന്നെ. അപ്പോള്‍ സര്‍ക്കാര്‍ ഇതിന്‍െറ കൂടെ നില്‍ക്കണം. അല്ലാത്തപക്ഷം കേന്ദ്രതലത്തില്‍തന്നെ യോജിച്ച പ്രക്ഷോഭം നയിക്കും. ഉദ്യോഗസ്ഥ താല്‍പര്യങ്ങള്‍ക്ക് സര്‍ക്കാര്‍ വഴങ്ങാന്‍ പാടില്ല.
•മുന്‍ യു.പി.എ സര്‍ക്കാറിന്‍െറ കാലത്തും കരിപ്പൂര്‍ അവഗണന നേരിട്ടിരുന്നുവല്ളോ?
•ഏതു സര്‍ക്കാറും ഉദ്യോഗസ്ഥ താല്‍പര്യത്തിനൊത്തല്ല, നാടിന്‍െറ താല്‍പര്യങ്ങള്‍ക്കൊപ്പമാണ് നില്‍ക്കേണ്ടത്. ഉദ്യോഗസ്ഥ ലോബിയെ തിരിച്ചറിയാനും തടയിടാനും സര്‍ക്കാറുകള്‍ക്ക് കഴിയണം. അല്ളെങ്കില്‍ പ്രക്ഷോഭം നേരിടേണ്ടിവരും.
•സൗദിയിലെ തൊഴില്‍പ്രശ്നത്തില്‍ ഇടപെടാന്‍ ശ്രമിച്ച മന്ത്രി കെ.ടി. ജലീലിന് നയതന്ത്ര പാസ്പോര്‍ട്ട് നിഷേധിച്ച സംഭവം ശ്രദ്ധയില്‍പെട്ടിരിക്കുമല്ളോ?
•കേരളത്തില്‍നിന്നുള്ള മന്ത്രിക്ക് നയതന്ത്ര പാസ്പോര്‍ട്ട് ലഭിക്കണം എന്നുതന്നെയാണ് എന്‍െറ ആഗ്രഹം. നിഷേധിക്കപ്പെട്ടതില്‍ സന്തോഷിക്കുന്നവരല്ല ഞങ്ങള്‍. അതേസമയം, നയതന്ത്ര പാസ്പോര്‍ട്ട് ഒരുദിവസംകൊണ്ട് കിട്ടുന്നതല്ല. ഒരുപാട് ഘട്ടങ്ങളുണ്ടതിന്. ആര്‍ക്കൊക്കെ കൊടുക്കണം എന്നത് കേന്ദ്ര സര്‍ക്കാറിന്‍െറ തീരുമാനമാണ്. നയതന്ത്ര പാസ്പോര്‍ട്ട് ലഭിക്കാത്തതിനാലാണ് സൗദിയില്‍ പോവാനും തൊഴിലാളികളെ കാണാനും കഴിയാതിരുന്നത് എന്നുപറയുന്നത് രാഷ്ട്രീയമാണ്. അത് ഞങ്ങള്‍ അംഗീകരിക്കുന്നില്ല. അല്ലാതെതന്നെ ഇടപെടാന്‍ കഴിയുമായിരുന്നു.
•സ്വദേശിവത്കരണത്തിന്‍െറയും മറ്റും സൂചനകള്‍ നേരത്തേ കിട്ടിയതാണ്. കേരളത്തില്‍ മാറിമാറിവന്ന സര്‍ക്കാറുകള്‍ എന്തു മുന്‍കരുതലാണ് ഈ വിഷയത്തില്‍ എടുത്തത് ?
•പ്രവാസികള്‍ക്കായി ഞങ്ങള്‍ എന്തുചെയ്തു എന്നത് നിങ്ങള്‍ക്ക് അന്വേഷിച്ചാല്‍ മനസ്സിലാവുന്നതാണ്. ഈ സര്‍ക്കാര്‍ എന്താണ് ചെയ്യാന്‍ പോവുന്നത് എന്നത് നോക്കിക്കാണേണ്ടതാണ്. ഗള്‍ഫ് വരുമാനത്തെ ഫലപ്രദമായി വിനിയോഗിക്കുന്നതില്‍ വീഴ്ചയുണ്ടായിട്ടുണ്ട് എന്നത് സത്യമാണ്. 1992 കാലഘട്ടത്തില്‍ കേരള ബജറ്റിന്‍െറ മൂന്നിരട്ടിയാണ് ഗള്‍ഫില്‍നിന്നുള്ള വരുമാനം. ഇത് എല്ലാ കാലത്തും നിലനില്‍ക്കുന്നതാണ് എന്ന മിഥ്യാധാരണയില്‍ അക്കാലത്ത് പെട്ടുപോയിട്ടുണ്ട്. ഇതില്‍ സര്‍ക്കാറിനെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ആളുകള്‍ക്കും ഈ ശ്രദ്ധയുണ്ടായില്ല. ഉല്‍പാദനപരമല്ലാത്ത മേഖലകളില്‍ ഒരുപാട് പണം പോയിട്ടുണ്ട്.
•ഒരു ബഹുജന പ്രസ്ഥാനം എന്ന നിലക്ക് മുസ്ലിംലീഗിന് ഇക്കാര്യത്തില്‍ എന്തുചെയ്യാന്‍ കഴിഞ്ഞു, പ്രത്യേകിച്ച് പ്രവാസികളില്‍ വലിയൊരു ശതമാനം ലീഗ് അനുഭാവികളായിരിക്കെ?
•പോഷക സംഘടനയായ കെ.എം.സി.സി വഴിയും അല്ലാതെയും മുസ്ലിംലീഗ് പ്രവാസികളുടെ പ്രശ്നത്തില്‍ ഇടപെട്ടിട്ടുണ്ട്. ബോധവത്കരണവും തൊഴില്‍ നഷ്ടപ്പെടുന്നവരുടെ പുനരധിവാസവും ഉള്‍പ്പെടെ ഏറ്റെടുത്ത് നടത്തിയിട്ടുണ്ട്. ഇപ്പോഴും അത്തരം പ്രവര്‍ത്തനങ്ങളുമായി മുന്നാട്ടുപോവുകയാണ്.
എല്ലാവരും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനം ആവശ്യമാണ്്. കക്ഷിരാഷ്ട്രീയം നോക്കാതെ മുസ്ലിംലീഗ് ഇക്കാര്യത്തില്‍ സഹകരിക്കും. സമഗ്രമായ പദ്ധതി ആവിഷ്കരിക്കേണ്ടതുണ്ട്. ഇതിനായി അടിയന്തരമായി സര്‍വകക്ഷി യോഗം വിളിക്കണമെന്നാണ് ആവശ്യപ്പെടുന്നത്. ഇതില്‍ കിടമത്സരത്തിന്‍െറയോ അവകാശത്തര്‍ക്കത്തിന്‍െറയോ പ്രശ്നം ഉദിക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.