പന്നിപ്പനി : കുത്തിവെപ്പ് നിര്‍ബന്ധമാക്കുമെന്ന്  മന്ത്രാലയം

കുവൈത്ത് സിറ്റി: രാജ്യത്ത് വീണ്ടും പന്നിപ്പനി കണ്ടത്തെിയതിനെ തുടര്‍ന്ന് ആരോഗ്യമന്ത്രാലയം അതിനെതിരെയുള്ള പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ഇതിന്‍െറ ഭാഗമായി രാജ്യവ്യാപകമായി ജനങ്ങള്‍ക്ക് രോഗംവരാതിരിക്കാനുള്ള പ്രതിരോധ കുത്തിവെപ്പ് നിര്‍ബന്ധമാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ കൈക്കൊള്ളുമെന്ന് 
ആരോഗ്യമന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. ഖാലിദ് അല്‍ സഹ്ലാവി പറഞ്ഞു. രാജ്യം ചൂടില്‍നിന്ന് തണുപ്പിലേക്ക് പ്രവേശിച്ചുകൊണ്ടിരിക്കുന്ന വേളയിലായതിനാല്‍ പന്നിപ്പനിപോലുള്ള പകര്‍ച്ചവ്യാധികളെ ആശങ്കയോടെയാണ് കാണേണ്ടത്. പന്നിപ്പനിക്കെതിരെയുള്ള കുത്തിവെപ്പ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള കരട് ഉത്തരവ് അടുത്തുതന്നെയുണ്ടാകുമെന്ന് അണ്ടര്‍ സെക്രട്ടറി സൂചിപ്പിച്ചു. ഉത്തരവ് പ്രാബല്യത്തില്‍ വരുന്നമുറക്ക് സ്വദേശികളും വിദേശികളും ഉള്‍പ്പെടെ രാജ്യനിവാസികളെല്ലാം പ്രതിരോധ കുത്തിവെപ്പ് എടുക്കേണ്ടിവരും. കാലാവസ്ഥ മാറുന്ന സമയമായതിനാല്‍ രോഗം വളരെ വേഗത്തില്‍ പടരാനുള്ള സാധ്യത കണക്കിലെടുത്താണ് മന്ത്രാലയം ഇത്തരം പദ്ധതികളെ കുറിച്ച് ആലോചിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും അനുസരിച്ചായിരിക്കും പന്നിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോവുകയെന്നും സഹ്ലാവി വ്യക്തമാക്കി. രാജ്യത്ത് സ്കൂളുകളില്‍ പഠിക്കുന്ന നാലു വിദ്യാര്‍ഥികളില്‍ എച്ച്1 എന്‍1 വൈറസ് കണ്ടത്തെിയതായി വിദ്യാഭ്യാസമന്ത്രി ഡോ. ബദര്‍ അല്‍ ഈസ ഇന്നലെ വെളിപ്പെടുത്തിയിരുന്നു. ഹവല്ലി, അദലിയ എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ പഠിക്കുന്ന നാലു കുട്ടികളിലാണ് പുതുതായി പന്നിപ്പനി കണ്ടത്തെിയത്. 
ഇതേ തുടര്‍ന്ന് പനി കൂടുതല്‍ പേരിലേക്ക് പടരാതിരിക്കാന്‍ രാജ്യത്ത് സര്‍ക്കാര്‍ മേഖലയിലും സ്വകാര്യമേഖലയിലും പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാലയങ്ങള്‍ക്കും മന്ത്രി നിര്‍ദേശം നല്‍കുകയുണ്ടായി. എല്ലാ വിദ്യാലയങ്ങളിലും കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെപ്പുകള്‍ നടത്തുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളെ സംബന്ധിച്ച് ആരോഗ്യമന്ത്രാലയവുമായി ബന്ധപ്പെട്ടുവരുകയാണെന്നും ഡോ. ബദര്‍ ഈസ വ്യക്തമാക്കിയിരുന്നു.
 അതിനിടെ, പുതുതായി മറ്റൊരു പന്നിപ്പനി കേസുകൂടി കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തു. ശുവൈഖില്‍ കുവൈത്ത് യൂനിവേഴ്സിറ്റിക്ക് കീഴിലുള്ള സോഷ്യല്‍ സയന്‍സ് കോളജില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ഥിയിലാണ് വ്യാഴാഴ്ച എച്ച്1 എന്‍1 വൈറസ് ബാധിച്ചതായി കണ്ടത്തെിയത്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.