സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്മെന്‍റുകളില്‍ വിദേശി നിയമനത്തിന് നിയന്ത്രണം വരുന്നു

കുവൈത്ത് സിറ്റി: രാജ്യത്തെ സര്‍ക്കാര്‍ മേഖലകളിലെ എല്ലാ ഡിപ്പാര്‍ട്ട്മെന്‍റുകളിലും സുതാര്യത വരുത്തിയും നിയന്ത്രണം കൊണ്ടുവന്നും വ്യാപക പരിഷ്കരണത്തിന് തൊഴില്‍ മന്ത്രാലയത്തിന്‍െറ നീക്കം. തൊഴില്‍രഹിതരായ സ്വദേശികള്‍ക്ക് അവസരം ഒരുക്കുന്നതിന്‍െറയും സാമ്പത്തികബാധ്യത കുറച്ചുകൊണ്ടുവരുന്നതിന്‍െറയും ഭാഗമായാണ് പുതിയ നടപടി. ഇതിന്‍െറ ഭാഗമായി മന്ത്രാലയം എടുക്കാന്‍ ഉദ്ദേശിക്കുന്ന പ്രധാന നടപടികളിലൊന്ന് സര്‍ക്കാര്‍ മേഖലയിലെ ഒന്നും രണ്ടും കാറ്റഗറികളില്‍ വിദേശികളുടെ എണ്ണം ഗണ്യമായി കുറക്കുകയെന്നതാണ്.
 ഇത്തരം കാറ്റഗറികളിലേക്ക് വിദേശികളെ പുതുതായി നിയമിക്കുന്നത് നിര്‍ത്തും. യോഗ്യരായ സ്വദേശി ഉദ്യോഗസ്ഥരില്ളെന്ന് ഉറപ്പുവരുത്തിയശേഷം വേണമെങ്കില്‍ വിദേശികള്‍ക്ക് ഇത്തരം തസ്തികകളില്‍ നിയമനം നല്‍കിയാല്‍ മതിയെന്നാണ് തീരുമാനം. തൊഴില്‍ മന്ത്രാലയത്തിലെ ധനകാര്യ, ഡിപ്പാര്‍ട്ട്മെന്‍റ്കാര്യങ്ങളുമായി ബന്ധപ്പെട്ട അണ്ടര്‍ സെക്രട്ടറി ശൈഖ അല്‍അദ്വാനി അറിയിച്ചതാണത്. എല്ലാ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്മെന്‍റുകളിലുമുള്ള സ്വദേശികളും അല്ലാത്തവരുമായ ജീവനക്കാരുടെ കൃത്യമായ എണ്ണവും അവരുടെ യോഗ്യതകളും കൃത്യമായി പരിശോധിക്കും. അതത് തസ്തികകളിലേക്ക് യോഗ്യരായവരെ മാത്രം പുനര്‍നിയമിച്ചുകൊണ്ടുള്ള പരിഷ്കരണവും ഇതോടൊപ്പം നടക്കും. നിലവില്‍ ചില ഡിപ്പാര്‍ട്ട്മെന്‍റുകളിലെ പ്രത്യേകം പോസ്റ്റുകളിലിരിക്കുന്നവര്‍ ജോലിയിലെ മികവ് ഉള്‍പ്പെടെ കാണിച്ച് സര്‍ക്കാറില്‍നിന്ന് കൂടുതല്‍ പ്രതിഫലം വാങ്ങുന്നുണ്ട്. ഇത് പൂര്‍ണമായി പുന$പരിശോധിച്ച് അര്‍ഹരായവര്‍ മാത്രമാണ് ഇത്തരം ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നതെന്ന് ഉറപ്പുവരുത്തും. 
അനിയന്ത്രിതമായ തരത്തില്‍ ജീവനക്കാര്‍ക്ക് ഓവര്‍ ടൈം അനുവദിച്ചുനല്‍കുന്നതില്‍ നിയന്ത്രണം വരുത്തുകയാണ് മറ്റൊരു തീരുമാനം. രജിസ്റ്റര്‍ ചെയ്യപ്പെട്ട ഉദ്യോഗസ്ഥരെ ഉപയോഗപ്പെടുത്തി ഒൗദ്യോഗിക സമയത്തിനുള്ളില്‍ തീര്‍ക്കാന്‍ സാധിക്കാത്ത സാഹചര്യമുണ്ടെന്ന് പരിശോധനയില്‍ ബോധ്യപ്പെട്ടാല്‍ മാത്രമേ ഓവര്‍ ടൈം ജോലി അനുവദിക്കുകയുള്ളൂ. ഉദ്യോഗസ്ഥരുടെ ഊര്‍ജസ്വലതയും ജോലിയോടുള്ള കൂറും കണക്കിലെടുത്ത് പല പേരുകളില്‍ നല്‍കിവന്നിരുന്ന മറ്റ് ആനുകൂല്യങ്ങള്‍ പുന$പരിശോധിക്കുകയും വേണ്ട മാറ്റങ്ങള്‍ വരുത്തുകയും ചെയ്യുന്നതും പുതിയ പരിഷ്കരണങ്ങളുടെ കൂട്ടത്തിലുണ്ട്. തൊഴില്‍മന്ത്രി ഹിന്ദ് അസ്സബീഹിന്‍െറയും അണ്ടര്‍ സെക്രട്ടറി ഡോ. മതര്‍ അല്‍മുതൈരിയുടെയും നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് ഇത്തരം പരിഷ്കരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്ന് ശൈഖ അല്‍അദ്വാനി കൂട്ടിച്ചേര്‍ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.