തിങ്കളാഴ്ച മുതല്‍ ശൈത്യം രണ്ടാംഘട്ടത്തിലേക്ക്;  തണുപ്പ് കൂടും –സഅ്ദൂന്‍ 

കുവൈത്ത് സിറ്റി: തിങ്കളാഴ്ച മുതല്‍ കുവൈത്ത് ഉള്‍പ്പെടെ ഗള്‍ഫ് മേഖല ശീതകാലത്തിലെ ‘അല്‍മുറബആനിയ’ എന്ന രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിക്കുമെന്ന് പ്രശസ്ത ഗോളനിരീക്ഷകനും കാലാവസ്ഥാ നിരീക്ഷകനുമായ ആദില്‍ അസ്സഅ്ദൂന്‍ അറിയിച്ചു. 
ഇതോടെ, തണുപ്പ് ശക്തിപ്രാപിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സാധാരണഗതിയില്‍ രാജ്യത്ത് ഒരു വര്‍ഷം 11 കാലാവസ്ഥാ പ്രതിഭാസങ്ങള്‍ സംഭവിക്കുന്നുണ്ട്. 
ആഗസ്റ്റ് 24ന് സുഹൈല്‍ നക്ഷത്രത്തിന്‍െറ ഉദയത്തോടെയാണ് തണുപ്പിന്‍െറ വിവിധ ഘട്ടങ്ങള്‍ ആരംഭിക്കുക. സുഹൈല്‍ ഉദിച്ചുയര്‍ന്ന ഉടന്‍ അനുഭവപ്പെടുന്ന ‘അല്‍വസം’ എന്ന ഘട്ടമാണ് ഇതില്‍ ആദ്യത്തേത്. 
ശക്തമായ ചൂടിന് ആശ്വാസം തോന്നിത്തുടങ്ങുകയും രാജ്യം പതിയെ തണുപ്പിലേക്ക് വഴിമാറുകയും ചെയ്യുകയാണ് ഈ ഘട്ടത്തില്‍ സംഭവിക്കുക. ഡിസംബര്‍ ഏഴുവരെ ഈ പ്രതിഭാസം നീണ്ടുനില്‍ക്കും. തുടര്‍ന്ന്, ഡിസംബര്‍ ഏഴുമുതല്‍ ജനുവരി 14 വരെ നീണ്ടുനില്‍ക്കുന്ന മറ്റൊരു ഘട്ടമാണ് ‘അല്‍മുറബആനിയ’. 39-40 ദിവസമാണ് മുറബആനിയയുടെ കാലയളവ്. 
നേരിയ തണുപ്പില്‍നിന്ന് സാമാന്യം ശക്തമായ തണുപ്പിലേക്ക് എന്നതാണ് ഈ ഘട്ടത്തിന്‍െറ പ്രത്യേകത. അശ്ശബത്, അല്‍അഖാരിബ്, ഹുമൈമന്‍, അദ്ദിറാഐന്‍, അസ്സുറയ്യ, അത്തൗബീഅ്, അല്‍ജൗസാഅ്, അല്‍മുര്‍സിം, അല്‍കുലൈബീന്‍ എന്നിവയാണ് രാജ്യത്ത് വര്‍ഷത്തില്‍ അനുഭവപ്പെടുന്ന വിവിധ കാലാവസ്ഥാ ഘട്ടങ്ങള്‍. 
ഇതില്‍ തേള്‍ എന്ന അര്‍ഥത്തിലുള്ള അഖാരിബ് കടുത്ത കുത്തുന്ന തരത്തിലുള്ള തണുപ്പ് അനുഭവപ്പെടുന്ന ശൈത്യത്തിന്‍െറ ഘട്ടമാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.